Thursday, June 24, 2010

സ്വിമ്മിംഗ് പൂള്‍

ഒരു ഫ്ലാഷ് ബാക്ക്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.
രംഗം ഒന്ന് : ഞങ്ങളുടെ റൂം.
"എനിക്കിനി ഇവിടെയും നില്‍ക്കാന്‍ പറ്റൂലല്ലോ..."
കൂട്ടുകാരന്റെ ഓടിയുള്ള വരവും കരച്ചിലും കേട്ടാണ് തിരിഞ്ഞു നോക്കിയത്.
നെറ്റിലും, ചാറ്റിങ്ങിലും ശ്രദ്ധിച്ചിരുന്ന ഞാന്‍ മെല്ലെ കമ്പ്യുടറിന്റെ മുമ്പില്‍ നിന്ന് മാറി പുറകോട്ടു നോക്കി.
ഓടി വന്നു കമഴ്ന്നു കിടന്നു കരയുകയാണ് കക്ഷി.
"എന്താടാ പ്രശ്നം?"
"ആകെ പ്രശനമാണ്, എനിക്കിനി ഇവിടെയും ജീവിക്കാന്‍ പറ്റുകേല"
"എന്താ സൈദെ പ്രശ്നം, നീ അത് പറ"
ആള്‍ വിസിറ്റില്‍ ദുബൈയില്‍ എത്തിയിട്ട് ഒരാഴ്ച ആയതേ ഉളളൂ. സൈദ്‌, എന്റെ അടുത്ത കൂട്ടുകാരനാണ്.
നാട്ടില്‍ തന്നെ അടിപിടിയും പ്രശ്നങ്ങളുമായിട്ടാ ഇങ്ങോട്ട് കയറ്റിയത്. ഒരു അടിപിടി കേസില്‍ നിന്നും അവിടെ നിന്നും ഇങ്ങോട്ട് മുങ്ങിയതാ ആള്‍.
ഇനി ഇവിടെ വന്നും തുടങ്ങിയോ?
ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ കാര്യം പറഞ്ഞു.
ഞാനിപ്പോള്‍ ടി. വി. യില്‍ കണ്ടു എന്റെ ഫോട്ടോ. നാട്ടില്‍ നിന്നും പോലീസുകാര്‍ എത്തി ഇവിടെയും ന്യൂസ്‌ കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
ആള്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി.
"ഇല്ലെടാ, നീ ഏതു ചാനലില്‍ ആണ് കണ്ടത്?"
ഉടന്‍ തന്നെ റൂമിലുള്ള എല്ലാ അറബി ചാനലുകളും മാറി മാറി ഇട്ടു നോക്കി ഞാന്‍.
"അതൊന്നും അറിയില്ല, ആ ടി. വി. കടക്കു മുമ്പിലൂടെ നടക്കുമ്പോഴാ കണ്ടത്. ഇനിയിപ്പോള്‍ നമ്മളെന്താ ചെയ്യുക".
ങേ. സംഗതി പുലിവാലായോ. ഈ കുരിശിനെ കൊണ്ട് ഞാന്‍ പെട്ടോ?
ഞാന്‍ കൂട്ടുകാരെ പലരെയും വിളിച്ചു. ആരും അങ്ങിനെ ഒരു ന്യൂസ്‌ കണ്ടതായി ഓര്‍ക്കുന്നില്ല. ഏതു ചാനല്‍ ആണ് ഭഗവാനെ?
'ഏതായാലും വാ. നമ്മള്‍ക്ക് കടക്കാരോട് തന്നെ ചോതിക്കാം, തൊട്ടു മുമ്പ് അവര്‍ ഏതു ചാനല്‍ ആയിരുന്നു ഇട്ടതെന്ന്'
'ഞാനില്ല, ഇനി പോലീസുകാര്‍ കണ്ടാല്‍ എന്നെ അവരങ്ങ് കൊണ്ട് പോകും'. ആള്‍ കിടന്നിടത്ത് നിന്നും അനങ്ങുന്നില്ല.
'ഇല്ലെടോ, നീ പേടിക്കേണ്ട, ദുബായ് പോലീസിലെ മുദീറിന്റെ (മാനേജര്‍, ചീഫ്) മകന്‍ എന്റെ കൂട്ടുകാരന്‍ ആണ്'. പുതിയ ആളല്ലേ, ഞാനങ്ങു കാച്ചി.
'എന്നാല്‍ നീ ഇപ്പോള്‍ തന്നെ വിളിച്ചു വല്ലതും ചെയ്യാന്‍ പറ്റുമോന്നു നോക്ക്. ചില്ലറ വല്ലതും കൊടുത്തു ഒതുക്കാമോന്നു'.
ആഹാ, ഇവനാള് കൊള്ളാമല്ലോ. വന്നതിന്റെ ആറാം ദിവസം കൈക്കൂലി കൊടുക്കാന്‍ ഉപദേശിക്കുന്നോ? അതും ദുബായ് പോലീസ് ചീഫിന്. അവന്റെ പൈസ ഒന്നുമല്ല അതും എന്റേത് തന്നെ. എങ്ങിനെ കക്ഷി? നീയൊക്കെ എന്റെ കൂട്ടുകാരനായി തന്നെ വരണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.
'നമ്മള്‍ക്ക് ശരിയാക്കാം, ആദ്യം ഏതു ചാനലിലാ വന്നതെന്ന് നോക്കാം. നീ വാ, കണ്ട സ്ഥലം പറ'
അവനതു വിശ്വസിച്ചു എന്ന് തോന്നി, മെല്ലെ എഴുന്നേറ്റു പുറകെ വന്നു.
കുറച്ചു നടന്നപ്പോള്‍ ഒരു ഇലക്ട്രോണിക്സ് കടയുടെ മുമ്പില്‍ എത്തി. ഇതാ കട.
ഞങ്ങള്‍ കയറിയതും വീണ്ടും അവിടെ നിരത്തി വെച്ചിരിക്കുന്ന എല്ലാ ടി. വി. യിലും കാണിച്ചു, ഇപ്രാവശ്യം അവനെ മാത്രമല്ല. കൂടെ ഞാനുമുണ്ടായിരുന്നു.
'ഓടിക്കോ മോനെ. ഇപ്പോള്‍ ഞാന്‍ മാത്രമല്ല. നീയും ഉണ്ട് കൂടെ, നോക്ക്'
ടി. വി. യിലേക്ക് നോക്കിയ ഞാന്‍ തലയില്‍ കൈ വെച്ച് അവിടെ ഇരുന്നു പോയി.
എന്തെന്നോ? കടയുടെ മുമ്പില്‍ ഫിറ്റ്‌ ചെയ്ത കാമറയിലൂടെ, അവിടെ പോകുന്ന എല്ലാവരെയും ടിവിയില്‍ ഡിസ്പ്ലേ ചെയ്യുന്നുണ്ടായിരുന്നു.
ഇതാ സംഭവം. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയ ഞാന്‍ ഒടുവില്‍ വിശദീകരിച്ചു കൊടുക്കേണ്ടി വന്നു.
ഇടി വെട്ടിയവനെ പോലെ ഇരുന്ന അവനെ. അതോ ചമ്മിയതോ, ഒന്ന് കാണേണ്ടതായിരുന്നു അപ്പോള്‍.
(അടുത്ത ദിവസം ദുബായ് ഏഷ്യാനെറ്റ്‌ റേഡിയോയില്‍ ഈ സംഭവം വിവരിച്ചിരുന്നു ഞങ്ങള്‍ കൂട്ടുകാര്‍)

രംഗം രണ്ടു :
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതേ കക്ഷി.
സ്വന്തമായി ബിസിനസ്‌ ഒക്കെ ആയി. പച്ച പിടിച്ചു തുടങ്ങി.
സ്വന്തമായി കാര്‍ വാങ്ങി. പിന്നെ അവന്റെ ചിരകാല അഭിലാഷമായ കൂളിംഗ് ഗ്ലാസും. ഡ്രൈവ് ചെയ്യുമ്പോള്‍ ഇടാനാണ് കേട്ടോ (അവന്‍ പറഞ്ഞ അറിവ്)
പക്ഷെ ഒരു കുഴപ്പം, സമയം കിട്ടിയാല്‍ ഗ്ലാസ്‌ എടുത്തു മുഖത്ത് വെച്ച് കളയും ആശാന്‍.
ഇവനെന്താ കൂളിംഗ് ഗ്ലാസില്‍ ആരോ കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് പറയാറുണ്ട്‌ ഞങ്ങള്‍.
ഏതായാലും, വ്യാഴാഴ്ചയിലെ വൈകുന്നേരങ്ങളില്‍ റൂമില്‍ മുഴുവന്‍ തിരക്കാണ്. അല്ലെങ്കില്‍ തന്നെ മൂന്നു പേര്‍ കഷ്ട്ടിച്ചു കിടക്കാവുന്നിടത് അഞ്ചു പേരാ കിടക്കുന്നത്.
വ്യാഴാഴ്ച ആയാല്‍ രാത്രി മറ്റു കൂട്ടുകാര്‍ കൂടെ എത്തും. പിന്നെ ആകെ ബഹളമാ. രാത്രി പത്തു മണിയോടെ എല്ലാവരും എത്തും റൂമില്‍, ഏകദേശം 10 പെരോളമുണ്ടാവും.
ഒരുമിച്ചു നടക്കാനിറങ്ങും. കാണുന്ന എവിടെയും കയറും. എന്തും കഴിക്കും. അങ്ങിനെ അടിച്ചു പൊളിച്ചു പാതിരാ വരെ കറങ്ങി, തിരിച്ചു റൂമില്‍ വന്നു 'കടപ്പുറത്ത് മത്തി ഉണങ്ങാനിട്ട പോലെ' തലങ്ങും വിലങ്ങും കിടക്കും.
അത് പോലെ ഒരു ദിവസം. പതിവ് നടത്തത്തിനിടയില്‍ , 'തറവാട് ബാര്‍' എന്ന് കണ്ടപ്പോള്‍ ഒരുവന് ആഗ്രഹം. കയറി നോക്കിയാലോ? ഒന്നുമില്ലെങ്കിലും നല്ല കപ്പയും മത്തിയും കിട്ടും. കൂടെ മിനുങ്ങണം എന്നുള്ളവര്‍ക്ക് അതുമാവാം. ഞങ്ങള്‍ ചിലര്‍ മടിച്ചു നിന്നെങ്കിലും ഭൂരിപക്ഷത്തിന്റെ മൃഗീയ അഭിപ്രായത്തിനു മുമ്പില്‍ പിന്നെ മറ്റൊന്നും പറയാനില്ലായിരുന്നു.
കയറിയപ്പോള്‍ തന്നെ കണ്ടു, അരണ്ട വെളിച്ചത്തില്‍, തുറസ്സായ സ്ഥലം. ഇടയ്ക്കു കൃത്രിമമായി പുല്‍മേടും, മരങ്ങളും. ഒരു സ്വിമ്മിംഗ് പൂള്‍. അതിനു ചുറ്റും കസേര സജ്ജീകരിച്ചിരിക്കുന്നു. കൊള്ളാം.
നമ്മുടെ കക്ഷി, കയറുന്നതിനു മുമ്പേ അങ്ങേരുടെ 'സ്ഥിരം ഗ്ലാസ്സ്‌' ഫിറ്റ്‌ ചെയ്തിരുന്നു. ഞങ്ങള്‍ എല്ലാവരും മെല്ലെ നടന്നു ഒരു ഒഴിഞ്ഞ സ്ഥലത്ത് ഇരുന്നു.
കക്ഷി ഒന്ന് മൂത്രം ഒഴിച്ച് വരാം എന്ന് പറഞ്ഞു എഴുന്നേറ്റു ബാത്രൂമിന്റെ ഭാഗത്തേക്ക് നടന്നു.
നേര്‍ത്ത വെളിച്ചമായതിനാലും, ഗ്ലാസ്സ്‌ വെച്ചതിനാലും, പിന്നെ തറയും 'പൂളും' ഒരേ ലെവല്‍ ആയതിനാലും, കക്ഷിക്ക് സംഗതി മനസിലായില്ല. നേരെ നടന്നത് പൂളിലെക്കായിരുന്നു.
പിന്നെ ഞങ്ങള്‍ കണ്ടത്, ഓടിക്കൂടുന്ന ആളുകളും സെക്യുരിറ്റി ഗാര്‍ഡും കൂടെ കൈ പിടിച്ചു കയറ്റുന്നതാണ്.
ചിരിക്കണോ അതോ വേറെന്താ വേണ്ടതെന്നറിയാതെ തരിച്ചിരുന്ന ഞങ്ങളുടെ അടുക്കലേക്കു, ആകെ വെള്ളത്തില്‍ കുളിച്ചു കയറി വന്ന അവനെ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്, പണ്ട് ടി. വി. ഷോപിന്റെ മുമ്പില്‍ അവന്‍ ഇരുന്ന ആ ഭാവമായിരുന്നു.

(പ്രിയ സുഹുര്‍തെ, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല)

Thursday, June 10, 2010

മുത്തുമാല

"എന്താ നോക്കുന്നത് അവിടെ പുതിയ ആളുകളാ ഇപ്പോള്‍ താമസിക്കുന്നത്"
അത്ര സുഖകരമല്ലാത്ത ഉമ്മയുടെ വിളിയാ എന്നെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തിയത്
ഈ ഉമ്മാക്ക് അവരോടുള്ള ദേഷ്യം ഇപ്പോഴും മാറിയിട്ടില്ലേ.

"വേഗം ആ തേങ്ങയൊക്കെ പെറുക്കി കൂട്ട്, വെയില്‍ ചൂടായാല്‍ പിന്നെ ചാത്തന് തെങ്ങേല്‍ കയറാന്‍ പറ്റില്ല"

ഈ ഉമ്മയുടെ ഒരു കാര്യം. ആകെ രണ്ടു മാസം ലീവ് ആണുള്ളത്. ഒന്നടിച്ചു പൊളിച്ചു കഴിയാമെന്നു കരുതിയതാ. അതിനിടക്കാ തേങ്ങ പെറുക്കല്‍.

"ചാത്താ . ഇളന്നി (ഇളനീര്‍) ഉണ്ടെങ്കില്‍ ഒരു മൂന്നു നാലെണ്ണം തള്ളിയിട്ടോ. ജ്യൂസ്‌ അടിക്കാമല്ലോ"
അതും പറഞ്ഞു ഞാന്‍ എന്റെ പണിയില്‍ മുഴുകി.

"എല്ലാം കൂടെ കൊണ്ടങ്ങു പോരെ. ഞാന്‍ പോകുവാ,
ചാത്തോ, തേങ്ങയും കൊണ്ട് നേരെയങ്ങ് പോരെ. നല്ല താള് കറിയും ചോറും ഉണ്ടാക്കുന്നുണ്ട് ഞാന്‍" ഉമ്മയുടെ വക.

സമാധാനമായി, ഇനി ഒരു രണ്ടു ഇളന്നി ഒക്കെ വെട്ടി കുടിച്ചു സാവധാനം പോയാല്‍ മതിയല്ലോ.
ചാത്തനും അതിനാ കാത്തു നില്‍കുന്നതെന്നറിയാം. അവന് ഇളനീരും നാടന്‍ "വാറ്റും" കൂടെ മിക്സ്‌ ചെയ്തു ഒന്ന് കുടിച്ചാലേ തെങ്ങിന്മേല്‍ കയറിയ ക്ഷീണം മാറ്റാനൊക്കൂ.
ഞാന്‍ വീണ്ടും മനോരാജ്യത്തില്‍ മുഴുകാന്‍ തുടങ്ങി.

എവിടെ നിന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം? അതെ ഓര്‍ക്കുന്നു ഞാന്‍ ആ കറുത്ത ദിനം. എന്റെ ജീവിതവും സ്വപ്നങ്ങളും എറിഞ്ഞുടച്ച ആ ദിനം.

********************************************

ഉമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ആദ്യം നോക്കിയത് ക്ലോക്കിലാ. സമയം ഏഴു മണി.
ഇല്ല എഴുന്നെല്കാന്‍ നേരം വൈകിയതിനല്ല. പിന്നെന്തിനാണാവോ?
ആരോടോ പറഞ്ഞു കരയുകയാ.
"ന്റെ മോന് എന്ത് കൂടോത്രമാ ആ പഹച്ചി കൊടുത്തത് പടച്ചോനെ? ഓന്റെ പൈസ മുഴുവന്‍ ഓള്‍ ങ്ങനെ വാങ്ങീട്ടുണ്ടാവും.
ഓരോരുത്തര് പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇതിപ്പോള്‍ സത്യായല്ലോ പടച്ചോനെ. ഒരു അരി വാങ്ങാന്‍ പൈസ ചോദിച്ചാല്‍ അവന്റെ അടുത്തുണ്ടാവൂല .
മീന്‍ വാങ്ങി വരാന്‍ പറഞ്ഞാല്‍, എന്തിനു ഇത്തിരി പൂള (കപ്പ) വാങ്ങാന്‍ പറഞ്ഞാല്‍ പോലും ഓന്റെ കീശ കാലി. പ്പളല്ലേ മനസിലായത്. എല്ലാം ആ പണ്ടാര കുരിപ്പ് പെണ്ണ് വാങ്ങി തീര്‍ക്കുകയല്ലേ. ന്റെ പടച്ചോനെ. ഇന്ന് ബാപ്പ വിളിക്കുമ്പോള്‍ ഇതൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് ഞാന്‍. ഇനി ഞാനെങ്ങിനെ ആള്‍ക്കാരെ മുഖത്ത് നോക്കും.
ഉമ്മയുടെ കരച്ചിലില്‍ നിന്ന് തന്നെ സംഗതി സീരിയസ് ആണെന്നെനിക്കു ബോധ്യമായി. കൂടാതെ, റോഡ്‌ സൈഡ് ആയതു കൊണ്ട് നാട്ടുകാര്‍ കൂടുന്നുമുണ്ട്.
"എന്താ ഉമ്മാ പ്രശ്നം?" ഞാന്‍ ആദ്യം ഇടപെട്ടു. "നിങ്ങള്‍ അകത്തു കേറുമ്മാ . എന്താണെങ്കിലും പുറത്തു നിന്ന് കരയണ്ട ഉള്ളില്‍ കേറി വാ"
"പോടാ ഹമുക്കെ. എന്നിട്ട് വേണം നിനക്ക്. ഉം. ന്നെക്കൊണ്ടോന്നും പറയിക്കണ്ട" ഉമ്മ ദേഷ്യത്തിലാ.
എന്റെ ചെറുപ്പത്തില്‍ മാത്രമേ ഇത്ര ദേഷ്യത്തില്‍ ഉമ്മയെ കണ്ടിട്ടുള്ളൂ.
സംഗതി പുലിവാലാണല്ലോ പടച്ചോനെ. എന്ത് പണ്ടാരമാ പ്രശ്നം.
"നിങ്ങള്‍ എല്ലാരും പോയ്കോ . ഇത് ഞാന്‍ ചോതിച്ചോളാം". ഞാന്‍ പ്രശ്ന പരിഹാരതിനിറങ്ങി.
"അല്ല എന്താ പ്രശ്നമെന്ന് ഞങ്ങള്‍ക്കും അറിയണമല്ലോ?" നാട്ടുകാരില്‍ ചിലര്‍.
ആഹാ. നീയൊക്കെ പ്രശ്നം അറിഞ്ഞാലേ പോവൂ? എന്റുമ്മ, എന്റെ വീട്. ഇത് ഞാന്‍ തീര്‍ത്തോളാം. മക്കള് വിട്ടോ" എന്റെ ക്ഷമ നശിച്ചു തുടങ്ങി.
"അതല്ല ഇത് ഞങ്ങള്‍ നാട്ടുകാരെ കൂടി ബാധിക്കുന്ന വിഷയമാ. നിന്റുമ്മ ഏതോ ഒരു പെണ്ണിന്റെ കാര്യവും പറഞ്ഞു അതാ ഞങ്ങള്‍കറിയേണ്ടത്"
അപ്പോള്‍ അത് ശരി. അതാണ്‌ കാര്യം. പെണ്‍വിഷയമല്ലേ എന്തോരാകാംക്ഷ.
(അല്ലെങ്കിലും നാടുകാരിങ്ങനെയാ. പെണ്‍ വിഷയമെന്ന് കേട്ടാല്‍ വിളക്കത്ത് ഈയംപാറ്റ കണക്കെ ഓടി ക്കൂടും) ഇവരെല്ലാം കൂടെ ഈ നാട് നന്നാക്കിയേ അടങ്ങു.

"എന്താ ഉമ്മാ ഞങ്ങളോട് പറ"
അപ്പോഴാണ്‌ ഉമ്മ ഒരു കത്തെടുത്തു കൊടുത്തത്.
"ങ്ങള് ഇത് വായിച്ചു നോക്കി എനിക്ക് ഈ മുറ്റത്ത്‌ നിന്ന് കിട്ടിയതാ"
ങേ. ഇതെവിടുന്നു പ്രത്യക്ഷപെട്ടു. ഞാനും വിചാരിച്ചു.

"എന്റെ പ്രിയ സുവിന്"
'സു' വോ. ഞാനൊന്ന് ചിരിച്ചു. ഇതെന്താണിപ്പോള്‍?!
"എന്നെ ഇന്നലെ ഒരുപാട് കാത്തിരുന്നല്ലേ. എന്ത് ചെയ്യാനാ ഇക്കാ. വരാന്‍ പറ്റിയില്ല, എന്നോട് ദേഷ്യമാ അല്ലെ . സാരമില്ലാട്ടോ. ഇക്ക ദേഷ്യപ്പെടുന്നത് കാണാനും എനിക്കിഷ്ടമാ"
ഇതെന്താ ഇപ്പോം. കേടുകൊണ്ടിരുന്ന ഒരാള്‍.
എന്നാല്‍ പെട്ടെന്നാണ് എനിക്ക് സംഗതി ബോധ്യപ്പെട്ടു തുടങ്ങിയത്.
പടച്ചോനെ ഇതവള്‍ ഇന്നലെ തന്ന കത്താണല്ലോ. ഇതെങ്ങിനെ ഉമ്മയുടെ കയ്യില്‍ വന്നു. ഇന്നത്തോടെ എല്ലാം കഴിഞ്ഞു. ഞാന്‍ മെല്ലെ രംഗത്ത് നിന്നും വീടിനുള്ളിലേക്ക് വലിഞ്ഞു. ഇനി കയറി ഇടപെടാനും പറ്റില്ല. നാട്ടില്‍ അത്യാവശ്യത്തിനു നല്ല ഒരു പേരുണ്ടായിരുന്നു. അത് ഇതോടെ ടിം. ന്റെ പടച്ചോനെ.

"ങ്ങള് ബാക്കി കൂടെ വായിക്കീന്നു" അവിടെയാ പ്രശ്നങ്ങളുടെ തുടക്കം.

"ഇക്ക ഇന്നലെ വാങ്ങിച്ചു തന്ന മാല ഇല്ലേ. എനിക്കൊരുപാടിഷിടപ്പെട്ടു കേട്ടോ. ഇനി ഞാന്‍ അതെന്നും എന്റെ കഴുത്തിലിടും. അത് കഴുത്തേല്‍ അങ്ങിനെ കിടന്നാല്‍ എന്റിക്ക എന്റടുത്തു ഉള്ളപോലെയാ എനിക്കെപ്പോഴും. എന്ത് തോന്നി ഇങ്ങനെയൊന്നു വാങ്ങി തരാന്‍? എന്നെ അത്രക്കിഷ്ടാണോ? പൊതി തരുമ്പോള്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല അതിനുള്ളില്‍ ഒരു മാലയാണെന്ന്"

"ങ്ങള് നോക്കി. ന്റെ മോന്റെ പണി. ഇവിടെ മര്യാദക്ക് ഒരു സാദനം വാങ്ങി തരാന്‍ പറഞ്ഞാല്‍ അവന്‍ വാങ്ങി തരൂല. ഓള്‍ക്ക് സ്വര്‍ണത്തിന്റെ മാല വാങ്ങി കൊടുക്കാന്‍ അവനു പൈസയുണ്ട്., ഇപ്പഹയനോക്കെ ഞാന്‍ തന്നെ ആണല്ലോ പടച്ചോനെ പെറ്റത്" ഉമ്മ കലി തുള്ളി തുടങ്ങി.

"ഇനി ഇങ്ങള് ആ കത്തിങ്ങ് തരി. ഇതിനു എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം" ഉമ്മ
.
"ആരാ ഈ കക്ഷി?" നാടുകാര്‍ ആകാംക്ഷ പൂരിതരായി. അവര്‍ക്ക് പുതിയ കഥയുണ്ടാകാന്‍ വകയുണ്ടായില്ലേ.

"ആ പണ്ടാര പഹച്ചി. ആമിന. അനങ്ങിയാല്‍ അവനവിടാ. ഞാനാദ്യം കരുതിയത്‌ ടി വി കാണാന്‍ പോവുകാന്നാ. പിന്നെ രാവിലെ ഒരുമിച്ചു ആണ് പോക്ക് എന്ന് ആരോ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു ഞങ്ങള്‍ അടുതുള്ളവരല്ലേ.. ആള്‍ക്കാര്‍ വെറുതെ പറയുകയായിരിക്കുംന്നു"

സംഗതി നാട്ടുകാര്‍ ഏറ്റെടുക്കാന്‍ പിന്നെ അധികം സമയം വേണ്ടി വന്നില്ല
.
"എടാ നീ അകത്തോളിക്കാതെ ഇങ്ങു പുറത്തു വാ. നീ അവള്‍ക്കു മാല വാങ്ങി കൊടുത്തിട്ടുണ്ടോ? നിങ്ങള്‍ തമ്മില്‍ എന്താ?"

വിചാരണ തുടങ്ങി. ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല.

എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു തുടങ്ങുകയായിരുന്നു.
പ്രശ്നം വഷളായി. ഉമ്മ നേരിട്ട് അവളുടെ വീട്ടില്‍ പോയി. ഒച്ചപാടും ബഹളവും.

"അവന്‍ വാങ്ങി തന്ന സ്വര്‍ണ മാല തിരിച്ചു തരണം, ഇനി എന്റെ മോനെ മേലാല്‍ കണ്ടു പോകരുത്"

" അങ്ങിനെ ഒരു മാല അവന്‍ വാങ്ങി തന്നിട്ടില്ല" ആമിന വാശി പിടിച്ചു.

"പിന്നെ ഈ കത്ത് ആരെഴുതിയതാ. നീ അല്ലെടീ?". ഉമ്മ ഉറഞ്ഞു തുള്ളുകയായിരുന്നു.
.
അതോടെ രണ്ടു കുടുംബങ്ങള്‍ അകലുകയായിരുന്നു. എത്ര സന്തോഷമായിരുന്നു . ഒന്ന് നീട്ടി വിളിച്ചാല്‍ ഓടിയെത്താവുന്ന അകലത്തിലുള്ള വീട്. ഒരു വയലിന് അപ്പുറവും ഇപ്പുറവും.
എന്ത് വിശേഷങ്ങളിലും അവര്‍ ഒന്നായിരുന്നു. നാട്ടിലെ പേരെടുത്ത രണ്ടു കുടുംബങ്ങള്‍.

കാരണവന്മാര്‍ ഇടപെട്ടു. ആകെ നാറി വഷളായി. ഉമ്മ എല്ലാത്തിനും മുകളില്‍ ഭദ്ര കാളിയായി ഉറഞ്ഞു തുള്ളി.

ആ പഹച്ചി അവളാ ഇതൊക്കെ കാരണം. നല്ലോണം നടന്നിരുന്ന ന്റെ കുണ്ടനെ കയ്യും കാലും കാട്ടി മയക്കീട്ടിപ്പോം. ഓള്‍ എന്തോ കൈ വിഷം കൊടുത്തിട്ടുണ്ട്‌ ഓന്. അല്ലാതെ ന്റെ മോന്‍ അങ്ങിനെയൊന്നും ചെയ്യൂല"
(ഇപ്പോഴും ഞാനോര്‍ക്കുന്നു. എന്തിനായിരുന്നു ഉമ്മ അത്ര എതിര്‍ത്തത്? ഇന്നും ഒരു സമസ്യ പോലെ എനിക്ക് മനസിലാകാത്ത ഒരു വിഷയമാ ഇത്)

ഇതും കൂടെ കേട്ടതോടെ അവളുടെ കുടുംബവും ഇളകി.
ആദ്യം നിങ്ങള്‍ നിങ്ങളെ മോനെ നന്നാക്കാന്‍ നോക്കി തള്ളെ" (ഇത്തേ... എന്ന് വിളിച്ചവര്‍ ശൈലി മാറ്റി)
"ഇനി നിങ്ങളെ മോനെങ്ങാന്‍ ഈ ചുറ്റുപാട് വന്നാല്‍ അവന്റെ കാല്‍ ഞങ്ങള്‍ തല്ലിയൊടിക്കും".

അവളുടെ കോളേജ് പഠനം മുടങ്ങി. പല തവണ അവളെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അവളെ പുറത്തെങ്ങും വിടാതെ റൂമില്‍ അടച്ചിരിക്കുകയാണെന്ന് കേട്ടു.

രാത്രി പുറത്തിറങ്ങി അവളുടെ വീടിനു ചുറ്റും കറങ്ങി നടന്നു ഞാന്‍. പക്ഷെ ഒരു രക്ഷയുമുണ്ടായില്ല. പിന്നീട് കേട്ടു. അവളെ ദൂരെ എവിടെയോ ബന്ധുക്കളുടെ വീടിലേക്ക്‌ അയച്ചു എന്ന്. എനിക്കറിയാവുന്ന അവളുടെ കുടുംബങ്ങളിലോക്കെ ഞാന്‍ പലരെയും വിട്ടു അന്വേഷിപ്പിച്ചു. അവിടെങ്ങും അവളുണ്ടായിരുന്നില്ല.

എന്റെ വീട്ടിലും കാര്യങ്ങള്‍ ജോറായി നടക്കുകയായിരുന്നു.
ഇവനെ ഇങ്ങിനെ ഇവിടെ വിട്ടാല്‍ ശരിയാവില്ല. നിങ്ങള്‍ അവനൊരു വിസ ശരിയാക്ക്. ഉമ്മയുടെ എമര്‍ജന്‍സി സന്ദേശം ഉപ്പാക്ക്.
ഒടുവില്‍ എല്ലാ ദുഃഖ ഭാരങ്ങളും പേറി, നിരാശാ കാമുകനായി ഞാന്‍ കടല്‍ കടത്തപ്പെട്ടു.

പിന്നീട് പല തവണ കൂട്ടുകാര്‍ വഴി അന്വേഷിച്ചെങ്കിലും ഒന്നും അറിയാന്‍ കഴിഞ്ഞില്ല അവളെ പറ്റി.
അത്രക്കും ശക്തമായ പ്രതിരോധം ആയിരുന്നു അവര്‍ എനിക്കെതിരെ അവള്‍ക്കു ചുറ്റും തീര്‍ത്തത്. പാവം എന്നെ ഒന്ന് ബന്ധപ്പെടാന്‍ കൂടി അവള്‍ക്കു പറ്റിക്കാണില്ല.
പിന്നീടറിഞ്ഞു അവര്‍ വീടും പറമ്പും വിറ്റു ഞങ്ങളുടെ അടുത്തു നിന്നും മാറിയെന്നും. അവളുടെ കല്യാണം കഴിഞ്ഞെന്നുമൊക്കെ.

" അതേയ്. ഇങ്ങിനെ ഇരുന്നാല്‍ മതിയോ? ബാകി ഉള്ള തേങ്ങ കൂടെ പെറുക്കി കൂട്ട്"
ഈ ചാത്തനെപ്പോഴാ തെങ്ങിന്മേല്‍ നിന്ന് താഴെ ഇറങ്ങിയത്‌? ഓര്‍മയില്‍ നിന്നും തിരികെ വന്നു.

************************************

ഇന്നും എന്റെ മനസ് നീറുന്നു അന്ന് ഞാനവള്‍ക്ക് ചന്തയില്‍ നിന്നും വാങ്ങി കൊടുത്ത "രണ്ടു രൂപയുടെ മുത്ത്‌ മാല" കാരണം ഉണ്ടായ പുകിലോര്‍ത്തു.

എങ്കിലും എന്റെ ആമിനാ. നിനക്ക് അവരോടു തുറന്നു പറയാമായിരുന്നു അത് മുത്ത്‌ മാലയാണെന്ന് സ്വര്‍ണമാല അല്ലായിരുന്നെന്നും. എന്തെ നീ ഒന്നും മിണ്ടാതിരുന്നു.
നീ കരുതുന്നുണ്ടാവും ഞാനെന്തേ പറയാതിരുന്നതെന്നല്ലേ. പറഞ്ഞിരുന്നു ഞാന്‍ ഒരുപാട് തവണ. പക്ഷെ എന്റെ വാക്കുകള്‍ ആരും ചെവി കൊണ്ടില്ല.

എങ്കിലും എന്റെ ആമിനാ. 'എത്ര ദൂരത്താണ് ഇക്കയെങ്കിലും ഞാനെന്നും ഇക്കയോടൊപ്പം ഉണ്ടാവുമെന്ന്' നീ എഴുതിയ വാക്കുകള്‍ ഇന്നും ഞാനെന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.
എന്തെ നീ എന്നില്‍ നിന്ന് ഇത്ര വേഗം അകന്നത്. ഇന്നും എനിക്കറിയില്ല നീ എവിടെ എന്നും എന്ത് ചെയ്യുന്നെന്നും. ഇനിയെങ്കിലും പ്രതീക്ഷിക്കാമോ നമ്മള്‍ക്കാ പഴയ കാലം.

"ഉപ്പാ. എനിക്കാ പാവ വേണം"
കാറില്‍ നിന്നും ഇറങ്ങിയ ഉടനെ മോള്‍ കടയില്‍ തൂക്കിയിട്ട പാവ ചൂണ്ടി പറഞ്ഞു.
"കുറച്ചു നേരമായി ഞാന്‍ കാണുന്നു. ശ്രദ്ധ വണ്ടി ഓടിക്കുന്നതിലോന്നും അല്ലായിരുന്നല്ലേ" എന്റെ പ്രിയ ഭാര്യ.
"ഞാനെന്തോ പഴയ കാര്യം ഓര്‍ത്തങ്ങിനെ"......
"തല്‍കാലം എന്റിക്ക പുതിയ കാര്യം ഓര്‍ത്തു നടക്ക്. മോള്‍ക്ക്‌ ആ പാവയെ വാങ്ങി കൊട്. ഇല്ലെങ്കില്‍ അവള്‍ സമാധാനം തരില്ല"

ആമിനാ ഇപ്പോള്‍ ഒരുപാട് വൈകി പോയില്ലേ നമ്മള്‍? എന്റെ മനസ്സില്‍ ഇന്നും നീ ഉണ്ട്. മായാത്ത ഓര്‍മയായി. എന്റെ യീ ഓര്‍മ്മകള്‍ നിനക്കായി സമര്‍പ്പിക്കുന്നു.

(ഇത് വെറുമൊരു കഥയാണ് കേട്ടോ. ഓര്‍മ കുറിപ്പ് പോലെ എഴുതി എന്നേയുള്ളൂ.)