Tuesday, September 28, 2010

നാട കുത്തും, നാടന്‍ അടിയും

"എന്താ പുതിയ പോസ്റ്റ്‌ ഒന്നുമില്ലേ?" 
"ഉം.  തുടക്കത്തിന്റെ ആവേശമായിരുന്നല്ലേ, ഞങ്ങളും ഇങ്ങനെ തന്നെ ആയിരുന്നു"
എന്‍റെ  മെയിലിലേക്ക് എഴുത്തുകളുടെ പ്രവാഹം.
ഇതാണ് കുറച്ചു ദിവസം ഒന്ന് വിട്ടു നിന്നാല്‍ ഉള്ള പ്രശ്നം.
ഒരു പ്രശസ്ത നടന്‍ ഷൂട്ടിങ്ങിനിടയില്‍  കിട്ടിയ ഇടവേളയില്‍ നാട്ടിലൂടെ ഒന്നിറങ്ങി നടന്നപ്പോള്‍  ആരോ ചോദിച്ചു പോലും.  'ഇപ്പോള്‍ പടമൊന്നും ഇല്ലേ'?
ഇത് കേട്ട് ദേഷ്യം കയറിയ അദ്ദേഹം അഭിനയമേ നിര്‍ത്തിയെന്ന്!! 
ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ അവനും കേട്ട് തുടങ്ങുകയായി. 'എന്നാ മടക്കം'? ഗള്‍ഫില്‍ നിന്ന് വരുന്ന വഴിയായിരുന്നു  ആള്‍. അടുത്ത വിമാനത്തിനു തന്നെ തിരികെ പറഞ്ഞാലോ എന്നാലോചിച്ചു ആശാന്‍.
ഇനിയിപ്പോള്‍ ഞാനൊന്നും പറയണ്ടല്ലോ അല്ലേ.
എന്നാല്‍ പിന്നെ അങ്ങ് എഴുതാമെന്ന് കരുതി. ഒരുപാട് ആലോചിച്ചു. എന്തെഴുതും?  എല്ലാം ടൈറ്റില്‍ എഴുതി. ബാകി പിന്നെ എഴുതാം എന്ന് കരുതി.
എന്‍റെ  പഴയ എഴുത്തുകളില്‍ നിന്ന് ഒരു മാറ്റം ആവണ്ടെ? അതും ആലോചിച്ചു. 
"ഇയാളൊരു പാവം ആണല്ലേ?" ചിലരുടെ സംശയം. ആഹാ. എന്നെ അങ്ങിനെ പാവമാക്കണ്ട ആരും.
ആദ്യമേ ഒരു ചിന്ന ആമുഖം. 
ചൈനീസ് ആയോധന കലയില്‍ (കുങ്ഫു )  ബ്ലാക്ക് ബെല്‍റ്റ്  ധാരിയാണ് ഞാന്‍. പ്രവാസി ആകുന്നതു വരെ പരിശീലകനും ആയിരുന്നു.
'കളി എന്നോടും വേണ്ട മോനെ ദിനേശാ'.. അടിച്ചു മലര്‍ത്തി  ശരിയാക്കി കളയും എന്ന് പറയണമെന്നൊക്കെ ഉണ്ട്. പക്ഷേ എന്തു ചെയ്യാം ഇപ്പോഴത്തെ ശരീരം അതിനനുവദിക്കുന്നില്ല. ഞാന്‍ പരിശീലിപ്പിച്ച കുട്ടികള്‍ എന്നെ ഇപ്പോള്‍ കണ്ടാല്‍  എന്നെ ഓടിച്ചിട്ടടിക്കും എന്നതാ ഇപ്പോഴത്തെ അവസ്ഥ. ഗള്‍ഫ് തന്ന സമ്മാനം.. അത് പോട്ടെ.

ഒരു ദിവസം രാത്രിയിലെ "ക്ലാസ്സും" കഴിഞ്ഞു  പോകുന്നു. പതിവ് പോലെ സ്വന്തം വീട്ടിലേക്കല്ല അന്നത്തെ യാത്ര. കുറച്ചകലെയുള്ള ഉമ്മയുടെ വീട്ടിലെക്കാണ്. ഇടക്കിടെ അവിടെ പോയി താമസിക്കാറുണ്ട്. എന്‍റെ  വലിയുപ്പയ്ക്കും വലിയുമ്മയ്ക്കും എന്നെ ഇടക്കിടെ കണ്ടില്ലെങ്കില്‍ പിന്നെ വല്ലാത്തൊരു സങ്കടമാണ്. ഇന്നും അങ്ങിനെ തന്നെ ആണു കേട്ടോ.
ബസിറങ്ങി മൂന്നു കിലോ മീറ്ററോളം നടക്കാനുണ്ട്. കുട്ടികളുടെ  കൂടെ പ്രാക്ടീസ് ചെയ്തതിനാല്‍  ആകെ ക്ഷീണിതനായിരുന്നു. കയ്യില്‍ ഒരു ബാഗ്‌ മാത്രം. പോകുന്ന വഴിയില്‍  ഹൈസ്കൂളിനു അടുത്ത് കുറച്ചു ഭാഗം തെരുവ് വിളക്കുകള്‍ ഇല്ല. ചെറിയ ഒരു നിലാവുള്ളതിനാല്‍ ആളെ മനസിലാവില്ല. എന്നാല്‍ കാണുകയും ചെയ്യാം. 
"ഹലോ എവിടെക്കാ തിരക്കിട്ട്?" മൂന്നു നാല് പേര്‍ സ്കൂളിന്‍റെ   മതില്‍ കെട്ടിലിരിക്കുന്നു. 
ഞാന്‍ ശബ്ദം കേട്ട് തിരഞ്ഞു നോക്കി. എന്നോടായിരിക്കില്ല എന്ന് കരുതി നടക്കാന്‍ തുടങ്ങിയതായിരുന്നു.
"എന്താ വിളിച്ചാല്‍ ചെവി കേട്ടൂടെ %$&#@! മോനെ"
പടച്ചോനെ ഇവര്‍ എന്തിനുള്ള പുറപ്പാടാ?
"എന്താ?" എന്‍റെ  പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ട്, കൂട്ടത്തിലോരുവന്‍  അടുത്ത് വന്നു.
"എവിടെക്കാ?, ഞങ്ങളൊക്കെ ഇവിടുള്ളത്‌ കണ്ടില്ലേ? എന്താ ഈ ബാഗില്‍?"
ചോദ്യവും ബാഗില്‍ പിടുത്തവും ഒന്നിച്ചായിരുന്നു. ഒരൊറ്റ വലിക്കു ബാഗിന്റെ മുകള്‍ വശം കീറി. അതില്‍ നിന്നും എന്‍റെ  ഒരു 'നെഞ്ജക്ക്'* പുറത്തേക്കു വീണു. 
"ആഹാ, ഇതെന്താ സാധനം? ബാഗിങ്ങു തന്നെ മോനെ. എന്താ അതിലുള്ളതെന്നു നോക്കട്ടെ". അവന്‍  ചാടി അതെടുത്തു.
"അതിങ്ങു താ. ഞാന്‍ വീട്ടില്‍ പോകട്ടെ"
"അതെങ്ങനെയാ, ഞങ്ങള്‍ ചെക്ക്  ചെയ്തിട്ടൊക്കെ വീട്ടില്‍ പോയാല്‍ മതി". മതിലേലുള്ള ആജാനുബാഹുവായ രണ്ടാമത്തെ  ആളും എഴുന്നേറ്റു. ഞാന്‍ ബാഗു പിടിച്ചു വലിച്ചതും പുറകില്‍ നിന്നോരടി കിട്ടി. മറ്റൊന്നും നോക്കിയില്ല. തിരിച്ചടിച്ചതും ,  ആദ്യത്തെയാള്‍ താഴെ നിന്നും കിട്ടിയ 'നെഞ്ജക്ക്' എടുത്തു എനിക്ക് നേരെ വീശി.
അത് തിരിച്ചു ചെന്നു അവന്‍റെ  തലയില്‍ തന്നെ കൊണ്ടു.
വേദന കൊണ്ട് പുളഞ്ഞ് നെഞ്ജക്ക് താഴേക്കിട്ടു 
അവന്‍  നിലത്ത് വീണു.  നെറ്റിയില്‍ കയ്യമര്‍ത്തി പിടിച്ചു ആള്‍  അവിടെ കിടന്നു . കൈകളിലൂടെ രക്തം പുറത്തേക്ക് വന്നു തുടങ്ങിയിരുന്നു.
"എടാ. ഇവനെന്നെ അടിച്ചു"
ആള്‍  കരുതിയത് ഞാന്‍ അടിച്ചതെന്നാ. ബാകിയുള്ളവര്‍ എന്നെ വളഞ്ഞു. 
"നെഞ്ചക്കും" കയ്യിലെടുത്ത് തിരിഞ്ഞ എന്‍റെ  ഷര്‍ട്ടില്‍  കയറി പിടിച്ചു അടുത്തയാള്‍.
'ആഹാ. നീ അവനെ അടിക്കും അല്ലേ'
പിന്നെ ഒന്നും നോക്കിയില്ല. കയ്യിലുള്ള ആയുധം തലങ്ങും വിലങ്ങും പ്രയോഗിച്ചു.
(ക്ഷമിക്കുക സ്വയ രക്ഷക്ക് ഈ  ആയുധം പോലും ഉപയോഗിക്കരുതെന്നാണ് ഞങ്ങളെ പഠിപ്പിച്ച മാഷ്‌ പറഞ്ഞത്, കാരണം അത്ര മാരകമായിരിക്കും അതിന്റെ പ്രതിഫലനം. പക്ഷെ അവിടെ എല്ലാം മറന്നു പോയിരുന്നു)
അതാ കിടക്കുന്നു മൂന്ന് പേര്‍. കയ്യും കാലും ഒക്കെ പിടിച്ചു.
നെഞ്ചക്ക് ദേഹത്ത് കൊണ്ടാല്‍ ഒന്നുകില്‍ അവിടം മുറിയും അല്ലെങ്കില്‍ പൊട്ടും അതായിരുന്നു അവിടെ സംഭവിച്ചത്. ഉപയോഗിക്കാന്‍ അറിയാത്തവര്‍ ഉപയോഗിച്ചാല്‍ അടിക്കുന്ന ആള്‍ക്ക്  തന്നെ തിരിച്ചു കൊള്ളും, അതും അടിച്ചതിനെക്കല്‍ ശക്തിയായി, ഞാവനെ അടിച്ചെന്ന് കരുതി ആണ് മറ്റുള്ളവര്‍ എന്‍റെ പുറകെ വന്നത്.അവരെ അത് പറഞ്ഞു മനസിലാക്കാനുള സ്തിഥി ഒന്നും ആയിരുന്നില്ല അവിടെ.
പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല, വീണ് കിടക്കുന്ന അവരെ ശ്രദ്ധിക്കാതെ
വേഗം സ്ഥലം വിട്ടു. വിവരങ്ങളെല്ലാം വീട്ടില്‍  ചെന്നു അമ്മാവനോട് പറഞ്ഞു.
നീ ഇന്ന് പുറത്തിറങ്ങേണ്ട. ഞാന്‍ പോയി നോക്കിയിട്ടു വരാം.
പിറ്റേന്നു രാവിലെ അമ്മാവന്‍ അങ്ങാടിയില്‍ പോയി അന്വേഷിച്ചു . അപ്പോഴാണറിഞ്ഞത്, "ഏതോ ഒരുത്തന്‍ ഇവരെ  ശരിയാക്കി സ്ഥലം വിട്ടു, മൂന്ന് പേര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന്. പക്ഷെ ആരാണ് കക്ഷി എന്നവര്‍ക്ക് പിടുത്തം കിട്ടിയില്ല.
അവിടെ എന്നും അടിയും പ്രശ്നങ്ങളും ആയിരുന്നു പോലും, പിടിച്ചു പറി, തല്ല് അങ്ങിനെ എല്ലാം. രാത്രി ആയാല്‍ ആ വഴി  അധികം ആളുകള്‍ നടക്കാറില്ല  പോലും. എന്റെ കഷ്ട കാലത്തിന് ഞാന്‍ അവരുടെ ഇടയിലാ പെട്ടത്. ഏതായാലും അതിന് ശേഷം അവരുടെ ഉപദ്രവം നിന്നു. ആരുമറിയാതെ എന്നെ കൊണ്ട് നാട്ടുകാര്‍ക്ക് കിട്ടിയ ഒരു ഗുണം.
ഇന്നും ആരാണ് അവരെ അടിച്ചതെന്ന് അവര്‍ക്കറിയില്ല, എനിക്കും എന്‍റെ  അമ്മാവനും, ഇപ്പോള്‍ ഇതാ നിങ്ങള്‍ക്കും മാത്രം.
(ഇനി ഇപ്പോള്‍ അവരിതറിഞ്ഞു വരുമെന്ന പേടിയൊന്നും ഇല്ല കേട്ടോ)


ഓഫ് ടോക്ക് : നെഞ്ജക് എന്തെന്ന് മനസിലാവതവര്‍ക്കായി അതിന്റെ ചിത്രം കൂടെ കൊടുത്തിട്ടുണ്ട്
 --------------------------------------

കോഴിക്കോട് നഗരം. രാത്രി 10 മണി.
വൈകുന്നേരം ജോലി കഴിഞ്ഞു പതിവ് കറക്കവും ഒക്കെ കഴിഞ്ഞു റോഡരികിലൂടെ കെ. എസ്. ആര്‍. ടി. സി. സ്റ്റാന്റ്  ലകഷ്യമാക്കി നടക്കുകയാണ്.
"ആര്‍ക്കും കുത്താം, എവിടെയും കുത്താം, ഒന്ന് വെച്ചാല്‍ പത്ത്, പത്ത് വെച്ചാല്‍ നൂറ്"
റോഡരികില്‍ കണ്ട ആള്‍ കൂട്ടത്തിന് നടുവില്‍ നിന്നാണാ ശബ്ദം
ഞാന്‍ മെല്ലെ അതിലേക്ക് പാളി നോക്കി. ഒരാള്‍ ഒരു നാട പിടിച്ചു ഇരിക്കുന്നു അതിനെ ചുറ്റി ഒരു ദ്വാരം ചൂണ്ടി കാട്ടി ആളുകള്‍ പൈസ  വെക്കുന്നു..
ചിലര്‍ക്ക് കിട്ടുന്നു, ചിലര്‍ക്ക്  കിട്ടാതെ പൈസ പോകുന്നു
ഇത്, നാട കുത്തുകാര്‍.
അവര്‍ ഒരു നാട പല മടങ്ങായി ചുരുട്ടും. ഇടയില്‍ കാണുന്ന ദ്വാരത്തില്‍ (അതായത് നാടയുടെ മധ്യത്തില്‍) പേന കൊണ്ട് കുത്തണം.
അതിന് ശേഷം ചുരുട്ടിയ നാട വലിക്കുമ്പോള്‍ അത് പേനയില്‍ കുടുങ്ങണം ഇല്ലെങ്കില് വെച്ച പൈസ പോകും.
ശരിക്കും നടുവില്‍ കുടുങ്ങിയാല്‍ വെച്ച പൈസയുടെ ഇരട്ടി കിട്ടുകയും ചെയ്യും
സൂക്ഷ്മതയോടെ കണ്ണിമ  തെറ്റാതെ ശ്രധിച്ചപ്പോള്‍ സംഗതി  പിടുത്തം കിട്ടി. അവര്‍ കൈ കൊണ്ട് ചിലപ്പോള്‍ മറച്ചു പിടിക്കുന്നതാണ് അതിന്റെ മദ്ധ്യ ഭാഗം.


ആളുകള്‍ക്ക്  മനസിലായെന്ന് തോന്നിയാല്‍ അതിന്റെ സ്ഥാനം സൂത്രത്തില്‍ അവര്‍ മാറ്റും. ഒരുപാട് പേര്‍ പൈസ വെച്ച് കളിക്കുന്നു. ചിലര്‍ക്ക് കിട്ടുന്നു. (അതവരുടെ കൂടെ ഉള്ളവര്‍ തന്നെയാണെന്ന് പിന്നെയാ മനസിലായത്)
ഇവര്‍ക്ക് ശേഷം വെക്കാന്‍ പോകുന്നവരോട് ഇവര്‍ പറയും. അവിടെ കുത്ത്, ഇവിടെ കുത്ത്, ആദ്യ രണ്ടെണ്ണം കിട്ടും. പിന്നെ പറഞ്ഞു തരുന്നവര്‍ കേട്ട് കുത്തിയാലോ, ഒക്കെ തെറ്റായിരിക്കും. ഇതാണവരുടെ ട്രാപ്. 
ഇനി ഒരുത്തനെങ്ങാനും അടുപ്പിച്ച് കിട്ടിയാലോ ഇവര്‍ കൂടെ ഉള്ള ഒരാള്‍ പുറത്ത് നിന്നും പോലിസ് എന്ന് വിളിച്ചു പറയും, ഇത് കേട്ട് എല്ലാരും ഓടും. നാട കുത്തുന്നവന്‍  പെട്ടെന്ന് അവിടെയുള്ള പൈസയും നാടയും എല്ലാം വലിച്ചു വാരി ഓടി പോകും. 
പാവം, ആദ്യ രണ്ട് പ്രാവശ്യം കിട്ടിയവന്‍ ആവേശം കൊണ്ട് തന്റെ  കയ്യിലുള്ള തുക മുഴുവന്‍ വെച്ചിട്ടായിരിക്കും കളിക്കുന്നത്. ഇവര്‍ എടുത്തോടുന്നതോടെ എല്ലാം നഷ്ട്ടപ്പെട്ടു ഇളിഭ്യനായി
ഇരിക്കേണ്ടി വരും. ഇതാണ് നടക്കുന്നതവിടെ. 
പല പ്രാവശ്യം കണ്ട എനിക്കിത് മനസിലായിരുന്നു. അങ്ങിനെയാ ഞാനിന്ന് കളിക്കാന്‍ തന്നെ തീരുമാനിച്ചത്. ഉടക്കാന്‍ കരുതി തന്നെയാ പോയത്. 
രണ്ട് പ്രാവശ്യം എനിക്ക് പൈസ കിട്ടി. മൂന്നാം പ്രാവശ്യം 500 വെച്ചു ഞാന്‍. അതായത് കിട്ടിയാല്‍ ആയിരം. അഞ്ഞൂറ് കളത്തില്‍ കണ്ടതും, പുറകിലുള്ള അവന്‍റെ  ഗ്യാങ്ങിലെ ആള്‍ പോലിസ്  എന്ന് വിളിച്ചു കൂവി. 
കളിക്കുന്നയാള്‍  പെട്ടെന്ന് എല്ലാം വാരി വലിച്ചു എഴുന്നേറ്റു, വിട്ടില്ല ഞാന്‍ ഞാന്‍ എന്‍റെ പൈസ  മുമ്പില്‍ വിരിച്ച തുണിയില്‍
നിന്നും പെട്ടെന്നെടുത്തു പോക്കറ്റിലിട്ടു. മുന്നിലുള്ള കക്ഷി  എന്‍റെ  പോക്കറ്റിലേക്ക് അതെടുക്കാന്‍ കയ്യിട്ടു. ഞാന്‍ വിട്ടു കൊടുത്തില്ല. ഇരുന്നു കൊണ്ട് തന്നെ ഒരു ചവിട്ട് കൊടുത്തു. ഞാന്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റപ്പോഴേക്കും  മുമ്പിലുള്ളവന്‍ പുറകോട്ട് മലര്‍ന്നടിച്ചു വീണിരുന്നു.
(അതെങ്ങിനെ എന്ന് ചോതിക്കരുത്, അതൊക്കെ രഹസ്യമാ..)
അപ്പോഴേക്കും അവന്‍റെ  ഗ്യാങ് എന്നെ വളഞ്ഞിരുന്നു. പിന്നെ തലങ്ങും വിലങ്ങും അടി  ആയിരുന്നു. ഒടുവില്‍ രക്ഷയില്ല എന്ന് കണ്ട അവര്‍ ഓടി. (ആര്, അവരോ ഞാനോ?)   
ചുറ്റിനും ആരെയും കാണാഞ്ഞപ്പോള്‍  ഞാനും മെല്ലെ ഒന്നും സംഭവിക്കാത്ത പോലെ  നടന്നു നീങ്ങി. നാട്ടുകാര്‍ ദൂരെ ഇതെല്ലാം കണ്ടു നോക്കി നില്‍ക്കുകയായിരുന്നു. 
അല്ലെങ്കിലും നമ്മുടെ നാട്ടുകാര്‍ എന്നു കാഴ്ചക്കാര്‍ മാത്രമല്ലേ. റിസ്ക് ഉള്ള ഒന്നിലും കയറി ഇടപെടില്ലലോ. എന്തു ചെയ്യാം എനിക്കാണെങ്കില്‍ അതൊരു ശീലവുമായി പോയി. അത് കൊണ്ട് ഒരുപാട് പൊല്ലാപ്പും ഉണ്ടായിട്ടുമുണ്ട്. അത് വേറെ കാര്യം.
പിന്നൊരിക്കല്‍ ഇതേ ടീം  മറ്റൊരിടത്ത് തങ്ങളുടെ  പതിവ് പരിപാടിയും ആയി തുടരുന്നത് കണ്ടു അവിടെ ചെന്നിരുന്നു ഞാന്‍. എന്നെ കണ്ടതും  പുറകില്‍ നിന്നോരാള്‍ വന്നു ചെവിയില്‍ മെല്ലെ പറഞ്ഞു. "ജീവിച്ചു പോട്ടെ സാര്‍, വെറുതെ വിടണം"
ഞാണൊന്നും മിണ്ടിയില്ല. മെല്ലെ എഴുന്നേറ്റു നടന്നു.  
അപ്പോള്‍ അവിടെ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു അവരുടെ മുമ്പില്‍ പറ്റിക്കപ്പെടാന്‍    തയാറായി.
പെട്ടെന്ന് പണമുണ്ടാക്കാനുള്ള കൊതി  അല്ലേ ചെന്നു ചാടട്ടെ. എന്നിട്ട് അനുഭവിക്കട്ടെ എന്നാലേ മനസിലാവൂ  എന്ന് എനിക്കും തോന്നി.
ഇത് പറഞ്ഞത് എനിക്കിവിടെ വല്യ ആളായി പൊങ്ങച്ചം പറയാനോന്നുമല്ല. ഇനിയെങ്കിലും ഇത്തരം നാടകുത്തുകാരുടെയും, പറ്റിക്കലുകാരുടെയും വാകുകളില്‍ കുടുങ്ങി പെട്ട് പോവാതിരിക്കാന്‍  ആര്‍ക്കെങ്കിലും  ഇതൊരു പാഠമാവുമെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി.