Monday, October 17, 2011

"മരുന്നടി"


“മരുന്നടി; ചിന്നന്‍ മുയല്‍  പോലിസ്‌ കസ്റ്റഡിയില്‍ ”

പത്ര വാര്‍ത്ത കണ്ടു സൂക്ഷിച്ചു നോക്കി.

ങേ. പണ്ട് ഓട്ട പന്തയത്തില്‍ ആമയോട് തോറ്റ മുയലാശാന്‍റെ കൊച്ചു മോനല്ലേ.

എന്ത് പറ്റിയാവോ? പഴയ പരിചയക്കാരെ ഒക്കെ വിളിച്ചു നോക്കി.
ആര്‍ക്കും ഒരു വിവരവുമില്ല.  
മരിക്കും വരെ ആശാന്‍റെ ഒരാഗ്രഹമായിരുന്നു ആമച്ചാരെ  എന്നെങ്കിലും തോല്പിക്കണമെന്ന്.  അതിനായി വിദേശ കോച്ചിനെ വരെ വെച്ച് ട്രെയിനിംഗ് നടത്തിയതായിരുന്നു.

പക്ഷെ വിധി “എന്‍ഡോ സള്‍ഫാ”ന്റെ രൂപത്തിലാ വന്നത്. കാരറ്റ്‌ തിന്നാന്‍  തോട്ടത്തില്‍ കയറിയതാ. ഏതോ കശ്മലന്‍ “സള്‍ഫാന്‍” തളിച്ചു പോയതെന്നറിയാതെ കാരറ്റ്‌ തിന്നു. 
അന്നേക്ക് 15 ദിനം പൂര്‍ത്തിയാക്കാന്‍ ആശാനു കഴിഞ്ഞില്ല.
നഷ്ടപരിഹാരം തരാം എന്ന് പറഞ്ഞു  സര്‍ക്കാര്‍ പ്രധിനിധികള്‍ പല തവണ വന്നെന്നു കേട്ടു. റിപ്പോര്‍ട്ടും തയാറാക്കി കേന്ദ്രത്തിലേക്ക് പോയ അവര്‍ക്ക് പിന്നെന്തു പറ്റിയെന്നു ആര്‍ക്കുമറിയില്ല?

പത്ര വാര്‍ത്തയുടെ പിറകെ അന്വേഷിച്ചിറങ്ങി ഞാന്‍. ഒരു വിവരവും കിട്ടിയില്ല.

ഒടുവില്‍ നമ്മുടെ പഴയ "പൂച്ചപ്പോലീസി"നെ കണ്ടു കാര്യം പറഞ്ഞു.
“പാവം ചിന്നന്‍ മുയല്‍. ശുദ്ധനാ... ചെറുപ്പത്തിന്‍റെ തിളപ്പ് ഇത്തിരി കൂടിയെന്നെ ഉള്ളൂ. അറിയാതെ ചെന്ന് അബദ്ധത്തില്‍ പെട്ടതായിരിക്കും, നിങ്ങള്‍ക്കെ നിഷ്പക്ഷമായി അന്വേഷിച്ചു കണ്ടെത്താന്‍ പറ്റൂ  , വിദേശ രാജ്യമാണ് നമുക്കൊന്നും ചെയ്യാനില്ല എങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ വേണ്ടിയെങ്കിലും..”

പക്ഷെ പ്രായം കുറെ ആയത് കാരണം "മൂപ്പരിപ്പോള്‍" അന്വേഷണം നടത്താന്‍ പോവാറില്ലത്രേ. 

ഒടുവില്‍ സ്വന്തം നിലക്ക് തന്നെ അന്വേഷിച്ചിറങ്ങേണ്ടി വന്നു
********************************** 
മുത്തച്ഛന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി ചിന്നന്‍ മുയല്‍, അദേഹത്തിന്റെ ശവകുടീരത്തില്‍ മൂന്നു പിടി മണ്ണും  വാരിയിട്ടു വിദേശത്തേക്ക് യാത്രയായി.
വിദേശ മണ്ണില്‍ വെച്ച് ആമ വര്‍ഗത്തെ മുഴുവന്‍ തറ പറ്റിക്കാം എന്ന് കരുതിയാവണം, ഒളിമ്പിക്‌ വേദി ആയ ബീജിങ്ങിലേക്ക് ആയിരുന്നു പോയത്.

ഒളിമ്പിക്‌ മല്‍സരം നടക്കുന്ന വേദിക്ക്  പുറത്തു കക്ഷി പത്ര സമ്മേളനം വിളിച്ചു കൂട്ടി.
"പ്രിയ നാട്ടുകാരെ, ഞാന്‍ സി. എച്ച്. ഇന്നന്‍ മുയല്‍"

“താങ്കളുടെ പേര് ചിന്നന്‍ എന്നാണല്ലോ കേരളത്തില്‍ നിന്നും കിട്ടിയ അറിവ്”, ഒരു മലയാളി പത്രക്കാരന്‍.

“അതെ. എന്റെ പേര് അങ്ങിനെ തന്നെ ആയിരുന്നു. പരമ്പരാഗതമായി ഞങ്ങളുടെ വര്‍ഗം ഇട്ടു കൊണ്ടിരിക്കുന്ന പേരുകളാണ് 'ചിന്നന്‍', 'കണ്ടന്‍', 'മോട്ടു' എന്നിങ്ങനെയൊക്കെ. 
അതില്‍ നിന്നും ഉള്ള രക്ഷപെടലിന്റെ ഒരു മാര്‍ഗമായാണ് ചിന്നന്‍  എന്നത് മാറ്റി സി. എച്ച്. ഇന്നന്‍  എന്നാക്കി മാറ്റിയത്.  കേരളത്തില്‍ നിന്നും ഇവിടെ വന്നത്, ഒരു സ്വപ്നസാക്ഷാല്‍ക്കാരത്തിനാണ്. പണ്ട്‌ ഓട്ട  പന്തയത്തില്‍ എന്‍റെ മുത്തച്ഛന്‍ ഒരു പേട്ട ആമയോട് തോറ്റിരുന്നു. ഓട്ട മല്‍സരത്തില്‍ ഞങ്ങളെ വെല്ലാന്‍ ആരുമില്ലെന്നിരിക്കെ, പഞ്ചാര വാക്കുകള്‍ പറഞ്ഞു മയക്കി ആമ എന്‍റെ മുത്തച്ഛനെ പറ്റിച്ചു. ഞങ്ങള്‍ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന ആ അപമാനത്തില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷപെട്ടെ പറ്റൂ. ഇന്നേക്ക് അഞ്ചാം നാള്‍ ഈ നാട്ടിലെ ധൈര്യശാലികളായ, ആമ വര്‍ഗത്തില്‍ പിറന്ന ആണുങ്ങളായ ആരെങ്കിലുമുണ്ടെങ്കില്‍, ഒളിമ്പിക്‌ ട്രാകില്‍ വെച്ച് ഒളിമ്പിക്‌ മല്‍സരത്തിനു മുമ്പ് എന്നോട് പോരിടാനുണ്ടോ? കിഴങ്ങന്മാരായ എന്‍റെ നാട്ടുകാരുടെ മാത്രമല്ല, ലോകത്തിന്‍റെ മുഴുവന്‍ സാനിധ്യത്തില്‍ ഞാനിതാ വെല്ലു വിളിക്കുന്നു”

വെല്ലു വിളി കേട്ട ആമ വര്‍ഗം ഞെട്ടി. മുയലിനോട് മത്സരത്തിനോ? യഥാര്‍ത്ഥത്തില്‍ പുതിയ തലമുറയില്‍ പെട്ട അവര്‍ക്കൊന്നും ഇതിനെ കുറിച്ച് കേട്ട് കേള്‍വി പോലുമില്ലായിരുന്നു. 

ഉടന്‍ ആമ വര്‍ഗത്തിന്‍റെ ചൈന ഹെഡ് ക്വാര്‍ടേഴ്സില്‍ നിന്നും ഫാക്സ് സന്ദേശം പാഞ്ഞു  കേരള വിങ്ങിലെക്ക്. 
അര മണിക്കൂറിനകം പണ്ടത്തെ മത്സരത്തിന്‍റെ വിശദമായ  വീഡിയോ ക്ളിപ്പോടെ മെയില്‍ സന്ദേശം വന്നു.

സാധാരണ ഗതിയില്‍ മുയല്‍ വര്‍ഗത്തെ തോല്പിക്കാന്‍ ഒരു രക്ഷയുമില്ല. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള ആമത്തലവന്മാര്‍ അന്ന് രാത്രിയോടെ തന്നെ ബീജിങ്ങില്‍ ഒത്തു കൂടി. അവര്‍ തല പുകഞ്ഞാലോചന തുടങ്ങി. അഞ്ചു ദിവസത്തിനുള്ളില്‍ മറുപടി കൊടുത്തെ തീരൂ.
നേരായ മാര്‍ഗത്തിലൂടെയുള്ള ഒരു വഴിയും നടപ്പില്ല. 

ഒടുവില്‍ വ്യക്തമായ തീരുമാനത്തിലെത്തി. ഏതു വിധേനയെങ്കിലും ചിന്നനെ കൊണ്ടു ഉത്തേജക മരുന്ന് കഴിപ്പിക്കുക. മല്‍സരത്തില്‍ ജയിച്ചാലും ഒടുവില്‍ പരിശോധനയിലൂടെ അയോഗ്യനാക്കാമല്ലോ.

പദ്ധതി നടപ്പാക്കുവാനായി കേരളത്തില്‍ നിന്നുമുള്ള പ്രധിനിധിയെ ഏല്‍പിച്ചു. അവര്‍ക്കാണല്ലോ മുമ്പും തോല്‍പിച്ചുള്ള പരിചയം. 

പ്ലാന്‍ തയാറാക്കപ്പെട്ടു.  മുയല്‍ വര്‍ഗത്തിന്‍റെ വീക്നെസ് ആയ കാരറ്റിലൂടെ തന്നെ പദ്ധതി നടത്താന്‍ തീരുമാനിച്ചു. മുന്‍  വിശ്വ സുന്ദരി  “തങ്കി മുയലിനെ” വന്‍ സംഖ്യ കൊടുത്തു വാടകക്കെടുത്തു.

"സുന്ദരി" ഹോട്ടലില്‍ എത്തി. 

 “Hai Innan. I am thanki. Really I am proud of you” നമ്മുടെ മുയല്‍ വര്‍ഗം കാലങ്ങളായി അനുഭവിക്കുന്ന  "പഴയ അപമാനത്തില്‍" നിന്നും കര കയറ്റുവാന്‍ താങ്കള്‍ ഇറങ്ങി പുറപ്പെട്ടതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്”. ഇന്നനെ കെട്ടി പിടിച്ചു തങ്കി പറഞ്ഞു.

“ഇതെന്‍റെ പ്രത്യേക സമ്മാനം. ശുദ്ധ ജൈവ വളത്തില്‍ വിളയിച്ച പൊന്നിന്‍ ക്യാരറ്റ്‌”

അന്ന് രാത്രി ഇന്നന്റെ മുറിയില്‍ തങ്ങിയ “തങ്കി” തന്‍റെ ‘ഗിഫ്റ്റ്’  കഴിപ്പിച്ച ശേഷമാണ് അവിടം വിട്ടതെന്നു ഹോട്ടലില്‍ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു.

ജൈവ വളത്തില്‍ വിളയിച്ചെടുത്ത പ്രത്യേക കാരറ്റ്‌ ആണെന്നും പറഞ്ഞു കൊടുത്തത്, ഗുസ്തിയില്‍ പങ്കെടുക്കുന്ന മുയലുകള്‍ക്കായി പ്രത്യേക രാസ വളങ്ങളില്‍ വിളയിച്ച കാരറ്റ്‌ ആയിരുന്നു എന്ന് പാവം ചിന്നന്‍ മുയല്‍ അറിഞ്ഞിരുന്നില്ല. കൂടെ സ്വന്തം വര്‍ഗക്കാരി ചതിക്കുമെന്ന് കരുതിയുമില്ല.

തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ നാം പത്രത്തിലൂടെ വായിച്ചല്ലോ.

മല്‍സരത്തിനു മുമ്പുള്ള കായിക ക്ഷമത പരിശോധനയില്‍ ചിന്നന്നന്‍ ഉത്തേജക മരുന്ന് കഴിച്ചതായി കണ്ടെത്തുകയും, മല്‍സരത്തില്‍ നിന്നും അയോഗ്യനാക്കി പ്രഖ്യാപിക്കുകയും ചെയ്തു. കൂടെ വഞ്ചനാ കുറ്റത്തിന് പോലീസ് പിടിയിലും.

പാവം ചിന്നന്‍ ചൈനയിലെ ജയിലഴിയിലകപ്പെട്ടപ്പോള്‍ ആമ വര്‍ഗ്ഗത്തിന്റെ ബീജിങ്ങിലെ ഓഫീസില്‍ തങ്കി മുയലിനായുള്ള സ്പെഷ്യല്‍ പാര്‍ട്ടി നടക്കുകയായിരുന്നു. 


***************************


തുടര്‍ സംഭവ വികാസങ്ങള്‍ താഴെ: 
പ്രവാസഭൂമി പത്രത്തിലെ ഫ്ലാഷ് ന്യൂസ്‌ :തങ്കിയെ ഹോട്ടൽ മുറിയിൽ വെച്ച് ചിന്നൻ പീഡിപ്പിച്ചതായി സൂചന. ഹോട്ടലിന്റെ ചില്ലുകൾ മുയലുകളുടെ യുവജന വിഭാഗം കല്ലെറിഞ്ഞുതകർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കാഞ്ചി വലിച്ച പിള്ളപോലീസിന്റെ തലയിൽ ആമത്തോട് പോലെ എന്തോ കണ്ടതായി ദൃക്‌സാക്ഷികൾ..


നാട്ടു വര്‍ത്തമാനം : സംഭവത്തില്‍ പ്രധിഷേധിച്ചു ഇന്ന് കേരള ബന്ദ്.

Sunday, June 26, 2011

"ഒരു ചക്കക്കൊതി."


കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍,  പറമ്പിലെ പ്ലാവേല്‍  ചക്ക കണ്ടപ്പോള്‍ ഒരാഗ്രഹം. ഒരു പച്ച ചക്ക തിന്നാന്‍. ഉമ്മയോട് കാര്യം പറഞ്ഞു. 
ഇത്തിരി ഉയരത്തിലായതിനാല്‍ ബുദ്ധി മുട്ടേണ്ടി വരുമെന്ന് ഉമ്മയുടെ മറുപടി. 
കുറച്ചു കഴിഞ്ഞപ്പോഴാണ്  അനിയന്‍റെ (ഉപ്പയുടെ അനിയന്‍റെ മകന്‍) വരവ്.  കാര്യം അവതരിപ്പിച്ചു. ആള്‍ റെഡി. പിന്നെ ഒരു സാഹസമായിരുന്നു. അതിവിടെ നിങ്ങള്‍ക്കായി. 

ഇതാണ് സംഗതി. 

ഹാവൂ. മുകളിലെത്തി. 

ചക്ക പൊട്ടാതെ താഴെ എത്തിക്കാന്‍ കയറിട്ട് കുടുക്കിയിരിക്കുന്നു. 

ചക്ക താഴെ പോവുന്നതിനു മുമ്പ് ഒന്ന് പിടിക്കട്ടെ. ഇല്ലെങ്കില്‍ കൂടെ ഞാനും...........

ഇനി മെല്ലെ താഴെ ഇറക്കാന്‍ നോക്കാം. 

അത് താഴെ എത്തിയില്ല. കൊമ്പില്‍ കുടുങ്ങി പോയി. ഇനി അടുത്തത് നോക്കട്ടെ. 

ഇത്തിരി വിശ്രമിക്കട്ടെ. 

നടക്കൂല. തല്‍ക്കാലം ഒന്നില്‍ സമാധാനപ്പെടാം.

പടച്ചോനെ, കയറിയപ്പോള്‍ ഇത്ര ഉയരം തോന്നിയിരുന്നില്ല. കുടുങ്ങിയോ?

കയറി കുടുങ്ങിയില്ലേ, ഇറങ്ങിയല്ലേ പറ്റൂ....

ഇതിലും വലിയ മരത്തിലോക്കെ ഞാന്‍ കയറിയതാ. പിന്നല്ലേ ഇത്. 

എന്ത് പറഞ്ഞിട്ടെന്താ? ഏണി തന്നെ ശരണം. 

ഹാവൂ സമാധാനമായി. താഴെ എത്തി. 


Thursday, March 3, 2011

അകലുന്ന ബന്ധങ്ങള്‍


"ഉപ്പച്ചീ.. അത് നോക്കിക്കേഅമ്പിളി മാമന്‍.
മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.
ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്. 
വെറുതെ കടല്‍ തീരത്ത് ഭാര്യയേയും മോളെയും കൂട്ടി നടക്കാനിറങ്ങിയതാ. 
അവളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍. 
"ഉം എന്താ ഇത്ര ആലോചനപുതിയ ബ്ലോഗിനുള്ള വകയായിരിക്കും.
അല്ലേല്‍ ഒന്നുമില്ലനിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കുംഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി. 
"ഉപ്പച്ചീ.. വാ നമുക്ക് ഓടിക്കളിക്കാംഇവിടെ നല്ല രസമുണ്ട്"
തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.
ഓടാനും വെള്ളത്തിനടുത്തേക്ക്‌  ചാടി ഇറങ്ങാനുംതിരകളെ നോക്കി നില്‍ക്കാനും.
ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.
അത് മായുമ്പോള്‍ സങ്കടത്തോടെഅയ്യോ അത് പോയല്ലോ എന്ന് പറയാനും. 
വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ കെട്ടിയോളും അവളുടെ കൂടെ മറ്റു രണ്ടു കുഞ്ഞുങ്ങളായി മാറുകയായിരുന്നു. 
എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. 
ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്. 
കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.
ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍,  എന്റെ മൌനം കണ്ടു,  "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി. 
                           
ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയിമലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.
കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.

പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും. 
ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.

തീന്‍ മേശയിലെ ആ ഇരുത്തത്തിനു  പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.
കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തുഅവരെ ഊട്ടിച്ചു,  അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള  ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍  കൂടെ ആയിരുന്നത്.
കുഞ്ഞിനെ മാറോടടക്കി  പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?
കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത്  നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു.  അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ. 
കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളുംആയമാരും കൊണ്ട് നടക്കുന്ന  കാലമായിരിക്കുന്നു.
മാറോടടക്കി പിടിച്ചുമുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹംഒരിക്കലും ആയമാരാലുംവേലക്കാരികളാലും  നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല  എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു. 
പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് അച്ഛനമ്മമാരോട് ഉണ്ടാവുന്നില്ല.

നമ്മളില്‍ എത്ര പേര്‍ കുട്ടികളെ കെട്ടി പിടിച്ചു ആശ്വസിപ്പിക്കാറുണ്ട് ? 
എന്തിനു നേരില്‍ കാണുമ്പോള്‍ കൈ കൊടുക്കാറുണ്ടോകൈ കൂട്ടി പിടിക്കുന്നതില്‍ പോലും വ്യക്തമായ സ്നേഹ ബന്ധങ്ങളുടെ ചലനങ്ങളുണ്ടെന്നാണ് ശാസ്ത്രീയ ചിന്ത.
ഒരു ചെറിയ ഉദാഹരണം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ പോവുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നമ്മെ കാത്തു നില്‍ക്കുന്ന മാതാപിതാക്കള്‍. കൂടെ നമ്മുടെ ബന്ധുക്കളോ കൂട്ടുകാരോ ഒക്കെ ഉണ്ടാവുംസ്വീകരിക്കാനായി. പുറത്തിറങ്ങുന്ന നാംആര്‍ക്കാണ് കൈ കൊടുക്കാറുള്ളത്?
കൂട്ടുകാര്‍ക്ക് കൊടുക്കുംചില ബന്ധുക്കള്‍ക്കും കൊടുക്കുമായിരിക്കും. ആരെങ്കിലും എപ്പോഴെങ്കിലും അച്ഛനമ്മമാര്‍ക്ക് കൈ കൊടുത്തിട്ടുണ്ടോഅവരെ കെട്ടി പിടിച്ചു സന്തോഷംഅല്ലെങ്കില്‍ സങ്കടം പങ്കിട്ടിട്ടുണ്ടോ?  ഉണ്ടാവില്ല.
നമുക്കൊക്കെ മടിയാണ്ഒരു പക്ഷെ ആരെങ്കിലും കണ്ടാല്‍ മോശമല്ലേ എന്നാ ചിന്ത ആയിരിക്കാം.  പക്ഷെ അവര്‍ അതിനായി കൊതിക്കുന്നുണ്ട് എന്ന വിവരം നമുക്കാര്‍ക്കെങ്കിലും  അറിയുമോ?
ഒരു സ്നേഹസാന്ത്വനംഅതൊരു കൈ പിടിത്തമാവാംകെട്ടി പിടുത്തമാവാംചിലപ്പോഴൊക്കെ നമ്മളും അറിയാതെ കൊതിച്ചു പോയിട്ടില്ലേ.

നാം പഴമയിലേക്കു പോയെ തീരൂ. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമ്മെ പഴഞ്ചന്‍ എന്ന് വിളിച്ചാല്‍ അവരെ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഞാനീ പറഞ്ഞത് വെറുമൊരു ചെറിയ സംഭവം. ഓര്‍ക്കാനും പറയാനും ഒരുപാട്. ഇനി നിങ്ങള്‍ തന്നെ ചിന്തിക്കുക.
ആദ്യം നാം നമ്മുടെ കുഞ്ഞുങ്ങളില്‍ നിന്നെങ്കിലും തുടങ്ങുക. നഷ്ട്ടപെടുന്ന സ്നേഹ ബന്ധങ്ങളെകൂട്ടി   ഉറപ്പിക്കുക. അവര്‍ അത് കണ്ടു പടിക്കട്ടെ.  നാം നഷ്ട്ടപ്പെടുത്തിയ നമ്മുടെ മാതാപിതാക്കളുടെ സ്നേഹം, അടുത്ത തലമുറ എങ്കിലും അനുഭവിക്കട്ടെ.

Wednesday, January 26, 2011

സമൂഹമേ മാപ്പ്...


 "എടീ വേഗം ഒരുങ്ങു, സ്കൂളില്‍ എത്തണം, നാളെ അഡ്മിഷന്റെ  അവസാന തീയതി ആണ്" 
'ഈ ഡ്രസ്സ്‌ മതിയോ'? കെട്ട്യോളുടെ ചോദ്യം. 
"മോശമാക്കേണ്ട നല്ല ഡ്രസ്സ്‌ ഇട്ടോ"
തിരക്കിട്ട് സ്കൂളില്‍ എത്തി. മോളെ അഡ്മിഷന് വേണ്ടി ഫോം എല്ലാം പൂരിപ്പിച്ചു കൊടുത്തു. 
"വരേണ്ട തീയതി അറിയിക്കാം" എല്ലാം വായിച്ചു നോക്കിയ പ്രിന്‍സിപ്പലിന്റെ കമന്റ്.
ഹാവൂ സമാധാനമായി. എല്ലാരും പറഞ്ഞു പേടിപ്പിച്ച പോലെ ഇന്റര്‍വ്യൂ ഒന്നും ഇല്ല. 
ഒരു പാട് പുസ്തകങ്ങള്‍ ഒക്കെ നോക്കി വായിച്ചു മോളെ പഠിപ്പിച്ചാ വരുന്നത്. 
കുറച്ചു ദിവസത്തിന് ശേഷം വിളി. നാളെ ഇന്റര്‍വ്യൂ . 
മോളെയും ഒരുക്കി ഇറക്കിഞാനും എന്റെ 'നല്ല പാതിയുംസ്കൂളിലേക്ക് വെച്ച് പിടിപ്പിച്ചു. 
"ഇരിക്കൂ"
"വേണ്ട ടീച്ചര്‍, ഞങ്ങള്‍ ഇവിടെ നിന്നോളാംഇന്റര്‍വ്യൂ   അവളോടല്ലേ".
"അല്ല നിങ്ങള്‍ ഇരുവരും ഇരിക്കൂ. ഇന്റര്‍വ്യൂ നിങ്ങള്‍ക്കാണ്." 
ങേ. ഞാനൊന്ന് ഞെട്ടി. ഇതെന്താ പാട്. പഠിക്കാന്‍ പോകുന്നത് എന്റെ  മോള്‍! 
ഇന്റര്‍വ്യൂ  ഞങ്ങള്‍ക്കോ?
ചോദ്യ ശരങ്ങള്‍ തുടങ്ങി... 
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളകേട്ടിട്ട് കൂടി ഇല്ലാത്ത പൊതു വിജ്ഞാന ചോദ്യങ്ങള്‍?
ഇംഗ്ലീഷ് ഭാഷയിലെ ഗ്രാമറിന്റെ പ്രാധാന്യം......
സംസാര ഭാഷയും എഴുത്ത് ഭാഷയും തമ്മിലുള്ള വ്യത്യാസം. 
എട്ടാം ക്ലാസു പോലും വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്‍  കിടന്നു വിയര്‍ത്തു കുളിച്ചു. 
ഇടയ്ക്കു മോളോടും ചോദിച്ചുകടിച്ചാല്‍ പൊട്ടാത്ത ചില "ഇംഗ്ലീഷ് ചോദ്യങ്ങള്‍".
 മലയാള വാക്കുകള്‍ തന്നെ മുഴുവനും പഠിച്ചു വരുന്ന ആ കുഞ്ഞിനോടും  ?!!!!!!!!!

വയസു കുറെ ആയെങ്കിലുംഅന്നാദ്യമായി സ്കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ച മാഷെഇടയ്ക്കു വെറുതെ എങ്കിലും പത്രം വായിക്കാന്‍ പറയാറുള്ള ഉപ്പയെഅങ്ങിനെ എല്ലാരെയും ഓര്‍ത്തു. 
കോട്ടുംടൈയും കെട്ടി പത്രാസിനു മോളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോയ ഞങ്ങള്‍ തിരിച്ചു വന്നത് പ്രിന്‍സിപ്പലിന്റെ  അവഞ്ജയോടെ ഉള്ള ചിരിയും കണ്ടു കൊണ്ട്.

തിരിച്ചു വീട്ടിലെത്തി കസേരയില്‍ ഇരുന്നു ആലോചിക്കാന്‍ തുടങ്ങി. 
തെറ്റ് ആരുടെ അടുത്താണ്?
 ഒടുവില്‍ ഉത്തരവും കിട്ടി. ശരിയാ എന്റടുത്തു തന്നെ.

ചെറിയ കുട്ടിയല്ലേബാല്യം നഷ്ട്ടപെടരുത് എന്ന് കരുതിവീട്ടിലും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ വിട്ടു.
തുമ്പിയുടെയുംപൂമ്പാറ്റയുടെയും പുറകെ ഓടി നടന്നു കഥ പറയാന്‍ വിട്ടു. 
കണ്ണ് പൊത്തി  കളിച്ചും കല്ല്‌ കളിച്ചുംകോട്ടി "ഗോലി" കളിച്ചും, ഓലപമ്പരവും, ഓല പന്തും ഉണ്ടാക്കി,  പാറി പറന്നു നടക്കാന്‍ വിട്ടു.
ഇത്തിരി നല്ല, മലയാളം കുഞ്ഞി കവിതകളും, കുഞ്ഞി കഥകളും പറഞ്ഞു കൂട്ടുകാരോടൊപ്പം ആടി പാടുവാനായി,   നടന്നു പോകാവുന്ന ദൂരമുള്ള വീടിനടുത്തെ "ബാലവാടിയില്‍" വിട്ടു. 
പകരം ഒരുപാട് ദൂരെ, വണ്ടിയില്‍ യാത്ര ചെയ്തു, കഴുത്തിനിറുകുന്ന  ടൈയും കെട്ടി, എടുത്താല്‍ പൊങ്ങാത്ത പുസ്തകങ്ങളുമായി ഇംഗ്ലീഷ് മീഡിയങ്ങളിലേക്ക് വിട്ടില്ല.

കളിക്കേണ്ട ഒഴിവു സമയത്ത് പോലും  ട്യുഷനെന്നും പറഞ്ഞു വീട്ടിലിരുത്തി പഠിപ്പിച്ചില്ല.
എല്ലാരെയും പോലെ, വീട്ടിലെ പട്ടിയുടെയും, പൂച്ചയുടെയും പേരുകള്‍, "പപ്പ, ഡാഡി" എന്നും, 
പെറ്റമ്മയെ "ഈജിപ്ഷ്യന്‍ ശവത്തിന്റെ" പേര് (മമ്മി) എന്ന് വിളിക്കാന്‍ പഠിപ്പിച്ചില്ല. 
നാലാള്‍ കേള്‍ക്കെ ഡാഡി, മമ്മി എന്നിങ്ങനെ ഞങ്ങളെ വിളിക്കുന്നതാണ് അഭിമാനം എന്ന് പറഞ്ഞു പഠിപ്പിച്ചില്ല.
പകരം സ്നേഹത്തോടെ, ഉപ്പ, ഉമ്മ, അച്ഛന്‍, അമ്മ... എന്നിങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു.

വീടിനു പുറത്തിറങ്ങിയാല്‍, വെയില്‍ കൊണ്ട് കറുത്ത് പോകുമെന്നും, ദേഹത്ത് പൊടി ആകുമെന്നും പറഞ്ഞു വീടിനകത്ത് കുത്തി ഇരുത്തിയില്ല, പകരം തൊടിയിലേക്ക്‌ ഇറക്കി വിട്ടു.
മഴ പെയ്തപ്പോള്‍ മഴ നനയാതെ വീടിനുള്ളില്‍ അടച്ചിരുത്തി വാതിലുകള്‍ കൊട്ടിയടച്ചില്ല, കുട്ടികളല്ലേ, മഴ ആസ്വദിക്കട്ടെ എന്ന് കരുതി മഴ കൊള്ളാന്‍ അനുവദിച്ചു. 

ഇങ്ങിനെ തെറ്റുകള്‍ ഒരുപാട് ചെയ്തു കൂട്ടി. 
മാപ്പ് സമൂഹമേ, മാപ്പ്..........
ഞാനും ചേരയെ തിന്നുന്ന നാട്ടിലെത്തിയപ്പോള്‍  നടുക്കണ്ടം തന്നെ തിന്നണമായിരുന്നു. 


(ഈയിടെ മോളുടെ അഡ്മിഷന്‍ വേണ്ടി സ്കൂളില്‍ അന്വേഷിക്കാന്‍ പോയപ്പോള്‍, അവിടെ കണ്ട ഒരു കാഴ്ചയാണ് എന്നെ ഈ കുറിപ്പില്‍ എത്തിച്ചത് ഇതൊരു കഥയാണോ എന്ന് ചോദിച്ചാല്‍  കഥ അല്ല. ലേഖനമാണോ അതുമല്ല.  എന്റെ ചിന്തകളെ സന്നിവേശിപ്പിച്ചു എഴുതിയ ഒരു ഗദ്യം)

Sunday, January 16, 2011

ജന്മദിനാശംസകള്‍

ലുലു മോള്‍ക്ക്‌ ഒരായിരം ജന്മദിനാശംസകള്‍...
സ്നേഹത്തോടെ, ഉപ്പച്ചിയും ഉമ്മച്ചിയും, പിന്നെ ലുലുവിനെ  ഇഷ്ടപ്പെടുന്ന ഒരുപാട് പേരും..........
പാര്ടിയോ,  കേക്ക്  മുറിയോ, കയ്യടികളോ  ഒന്നുമില്ലാതെ, എന്റെ കൊച്ചു കുടുംബത്തോടൊപ്പം, നിശബ്ദമായി കൂടാന്‍ തീരുമാനിച്ചു മോളുടെ ഈ ജന്മ ദിനം.
അവളോട കൂടെയുള്ള അവളുടെ ആദ്യ ജന്മ ദിനമാണ് എനിക്കിത്.
നേരത്തെ അവളുടെ കുസ്രതി തരങ്ങള്‍ ഒരു  ഫോട്ടോ പോസ്റ്റ്‌ ഇട്ടിരുന്നതിനാല്‍, അവളെ അറിയുന്ന നിങ്ങളും അറിഞ്ഞോട്ടെ  എന്ന്  കരുതി. അത്ര മാത്രം.
മാന്ദ്യങ്ങളും, സാമ്പത്തിക അരക്ഷിതാവസ്ഥയും നില നില്‍ക്കുന്ന ഈ സമയത്ത് ഇത്തരം അനുകരണ പരിപാടികള്‍ക്കെന്തു പ്രസക്തി?
ചിലര്‍ പിശുക്കന്‍ എന്ന് പറഞ്ഞേക്കാം, പക്ഷെ, ചരട് കെട്ടിയ പട്ടത്തെ പോലെ,  ആരൊക്കെയോ നിയന്ത്രിക്കുന്ന, എന്റെ ജീവിതത്തില്‍, മറ്റൊന്നിനും ഞാനിപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കാറില്ല.
എന്റെ പട്ടത്തിന്റെ താഴെ അറ്റത്ത്‌ പിടിക്കുന്നവന്‍ ആരാണോ, അവന്റെ താളത്തിനൊത്ത് തുള്ളുന്നു ഞാനിപ്പോള്‍, ഒന്നിനെ കുറിച്ചും ആലോചിക്കാതെ, ആകാശത്ത്  പാറി പറക്കുന്നു.
സ്വന്തമായി ചിന്തിക്കാന്‍ പോലും അവകാശമില്ലാതെ............. ഇടയ്ക്കിടെ ചരടിന്റെ ഉടമ മാറുന്നു എന്ന് മാത്രം.
പിന്നെ, ലോക ബാങ്കില്‍ നിന്നും കടമെടുത്ത ഇന്ത്യയെ പോലെ, ഒന്നിനും സ്വയം അഭിപ്രായം പറയാതെ, കഴിഞ്ഞു കൂടുന്നു.
കാരണം എന്റെ അഭിപ്രായ സ്വാതന്ത്ര്യം പോലും ഞാന്‍ അവര്‍ക്കായി പണയം വെച്ച് കഴിഞ്ഞു.
സോമലിയയെ പോലെയുള്ള ദരിദ്ര രാഷ്ട്രങ്ങള്‍, ബജറ്റില്‍ നിയന്ത്രണം വരുത്തുമ്പോള്‍ നാമൊരിക്കലും അവരെ പിശുക്കന്മാര്‍ എന്ന് വിളിക്കാറില്ല, കാരണം, പിശുക്കാന്‍ അവരുടെ അടുത്ത വല്ലതും വേണ്ടേ. ഇല്ലാത്തവന്‍ എവിടുന്നു എടുക്കാന്‍.........

മോളുടെ ജന്മ ദിനം അല്ലെ, കുറെ കാലമായി എന്റെ ബ്ലോഗ്‌ കാട് പിടിച്ചു കിടക്കുന്നു. ഒന്ന് പൊടി തട്ടി  എടുക്കാം. എന്ന് കരുതി ഒരു പോസ്റ്റ്‌ ഇട്ടു എന്നെ ഉള്ളൂ. പറഞ്ഞു കാട് കയറിയതില്‍ ക്ഷമിക്കുക.