താമസം ദേരയില്‍ നിന്നും ബര്‍ ദുബായിലേക്ക് മാറിയതോടെ, എന്നും രാത്രി അബ്രയില്‍ ഇരിക്കുക ഒരു പതിവാക്കിയിരിക്കുകയാണ് ഞാന്‍. വ്യത്യസ്ഥ നാട്ടുകാര്‍, നിറക്കാര്‍, ഭാഷ, വസ്ത്രം അങ്ങിനെ ഓരോരുത്തരും അബ്രയില്‍ വന്നിറങ്ങുന്നതും, കയറി പോകുന്നതും നോക്കി ഇരിക്കാന്‍ രസമാണ്. അബ്രയുടെ തൊട്ടടുത്ത് തന്നെയാണ് റൂം.
ഒറ്റയ്ക്കുള്ള താമസം, അതും ദുബൈ പോലുള്ള ഈ മഹാ നഗരത്തില്‍ ശരിക്കും ഭീകരമാണെന്ന് അറിഞ്ഞു തുടങ്ങിയിരിക്കുന്നു ഞാനിപ്പോള്‍. ഈ ഒറ്റപ്പെടലിന് ഒരു മാറ്റത്തിനായി എവിടെങ്കിലും ഷെയറിങ് റൂമിലേക്ക് പോവാമെന്ന് വെച്ചാല്‍ അവിടുത്തെ സൌകര്യങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ആത്മഹത്യാ പരമാവും എന്നതിനാല്‍, തല്‍കാലം ഒറ്റക്ക് തന്നെ താമസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടിനു ആരെങ്കിലും ഒക്കെ വേണം എന്ന് പലപ്പോഴും തോന്നുന്നത് ഇങ്ങിനെയുള്ള സമയങ്ങളിലാണ്. പക്ഷേ, ജോലി ഒക്കെ കഴിഞ്ഞു വൈകുന്നേരങ്ങളിലെ ഒറ്റപ്പെടല്‍, അതില്‍ നിന്നൊരു മാറ്റത്തിനായി കുറെ നടന്നു നോക്കും. പിന്നീടാണ് അബ്രായിലെ ഇരുത്തം അതിനോരാശ്വാസമാകും എന്ന് തോന്നിയത്.
ചിന്തിക്കാനും, പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാനും ഒരുപാട് സമയം കിട്ടും. അങ്ങിനെ പിറന്നതാണീ പോസ്റ്റ്. പഴയ കാലമായതിനാല്‍ ഓരോന്നിന്‍റെയും യഥാര്‍ഥ പേരുകള്‍ ഒന്നും ഓര്‍ത്തെഴുതാന്‍ കഴിഞ്ഞിട്ടില്ല, ഒരുപാട് വൈകി ഈ പോസ്റ്റിനായി. ഇതിനി സവിനയം നിങ്ങളിലേക്ക് സമര്‍പ്പിക്കട്ടെ.
ഞാന്‍ മുമ്പു എന്റെ "ആദരാഞ്ജലികള്‍" എന്ന പോസ്റ്റില്‍ കുറച്ചു പറഞ്ഞിട്ടുള്ളതാണ് എന്റെ ബാല്യകാലത്തെ കുറിച്ച്. മഴക്കാലമാവുമ്പോള്‍ പനയോല കൊണ്ട് മേഞ്ഞ വീട്, മേല്‍കൂര നിറയെ ഓട്ട വീണ് വെള്ളം മുഴുവന്‍ അകത്തായിരിക്കും.
പൊതുവേ മഴക്കാലം തുടങ്ങുന്നതിന് തൊട്ടു മുമ്പേയാണ് വീട് മേയുക. ആദ്യ മഴ വന്നാല്‍ പിന്നെ എത്രയും പെട്ടെന്ന് വീട് മേയാനുള്ള തിരക്കാവും എല്ലായിടത്തും. മഴ വന്നു കഴിഞ്ഞാല്‍ പിന്നെ പുര മേയാനുപയോഗിക്കുന്ന പനയോലക്കും തെങ്ങോലക്കും വലിയ വിലയും കൊടുക്കേണ്ടി വരും. അതിനാല്‍ തന്നെ മഴ തുടങ്ങുന്നതീന് തൊട്ടു മുമ്പു മേയാറാണു പതിവ്. നേരത്തെ വീട്ടില്‍ ശേഖരിച്ചു വെച്ച കുരുമുളകും, കശുവണ്ടിയും എല്ലാം വിറ്റു ഓല മേടിക്കാനുള്ള തുക, ഉപ്പ ഒപ്പിച്ചിട്ടുണ്ടാവും.
മനസിലിന്നും തങ്ങി നില്‍ക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ക്ക് ഏറ്റവും സന്തോഷം പകരുന്നതുമായ ദിവസങളായിരുന്നു ഇത്.
പ്രധാനമായും സന്തോഷത്തിന്റെ കാരണം, രണ്ട് ദിവസങ്ങളിലും സ്കൂളില്‍ പൊവേണ്ട,
(ചിലപ്പോള്‍ ഞങ്ങളെ സങ്കടപ്പെടുത്തി കൊണ്ട് ഞായറാഴ്ചയും ആവാറുണ്ടായിരുന്നു)
പിന്നെ നല്ല ഇറച്ചി കറിയും "മഞ്ഞ ചോറും" കിട്ടും, അതും വയറു നിറയെ. സാധാരണ ഇത് കിട്ടണമെങ്കില്‍ പള്ളിയില്‍ നേര്‍ച്ചയോ അല്ലെങ്കില്‍ പെരുന്നാളോ ഒക്കെ ആവണം. അതിനാല്‍ തന്നെ പെരുന്നാളിന് തുല്യമാണ് ഞങ്ങള്‍ക്കീ പുരകെട്ട് ദിവസം.
പുരകെട്ടു നിശ്ചയിച്ചാല്‍ ആദ്യം കുടുംബക്കാരെയും അയല്‍വാസികളെയും ക്ഷണിക്കുക എന്നൊരു ചടങ്ങുണ്ട്. തലേന്ന് തന്നെ അവര്‍ പലഹാരങ്ങളൊക്കെയായി വരും. ഒരു കല്യാണം പോലെ തന്നെ, ഇനി നമ്മളെങ്ങാനും ചെന്നു വിളിച്ചില്ലെങ്കിലോ അതും പരാതി ആയി, പിന്നെ നമ്മോടു മിണ്ടില്ല അവരുടെ പുരകെട്ടിന് നമ്മോടു പറയില്ല,
എന്റെ ഉമ്മയ്ക്ക് നാല് ആങ്ങളമാര്‍ ഉണ്ട്. ഉമ്മ അവിടെ ചെന്നു പുരകെട്ടിന്റെ കാര്യം പറഞ്ഞാലുടന്‍
അവരിങ്ങു പോരും. കാരണം ഞങ്ങളുടെ വീട്ടിലേക്ക് വരാന്‍ അവര്‍ക്കൊക്കെ അത്ര ഇഷ്ടവുമായിരുന്നു. അവരെല്ലാവരും കൂടി ഒത്തു കൂടിയാല്‍ തന്നെ രസമാ. രാത്രി ചിരട്ടയില്‍ ബലൂണ്‍ കെട്ടി തബലയും, പപ്പായ മരത്തിന്‍റെ തണ്ട് ദ്വാരമുണ്ടാക്കി ഓടക്കുഴല്‍ ആക്കി പാട്ട് കച്ചേരിയും ഒക്കെ ആയി ബഹു ജോറാണ്.
തലേന്ന് രാവിലെ ഉപ്പയും, അമ്മാവന്‍മാരും കൂടി പുരപ്പുറത്ത് കയറി മുഴുവന്‍ ഓലയും അറുത്തു താഴെയിടും . ഞങ്ങള്‍ കുട്ടികളുടെ ജോലി അവയില്‍ നിന്നും നല്ലതും ചീത്തയും തിരഞ്ഞെടുത്ത് അടുക്കി വെക്കുക. സാമാന്യം നല്ല ഓലകള്‍ അടുത്ത ദിവസം മേയുമ്പോള്‍ "അടിയോല" ആയി ഉപയോഗിക്കാം.ചീത്ത ഓലകള്‍ അടുപ്പില്‍ കത്തിക്കാനും ഉപയോഗിക്കും. ഉച്ച വരെ ഈ ജോലി തുടരും.
ഉപ്പയും അമ്മാവന്‍മാരും ഉച്ച ഭക്ഷണം, (മിക്കവാറും കഞിയും ചക്ക പുഴുക്കും ആയിരിക്കും) കഴിച്ചു നേരെ ഓല കൊണ്ട് വരാന്‍ പുറപ്പെടുകയായി. നേരത്തെ തന്നെ പനയോലയും തെങ്ങോലയും ഒക്കെ വില പറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ടാവും.
അവര്‍ പോയാലുടന്‍ ഞങ്ങള്‍ പുരപ്പുറത്ത് കയറി കഴുക്കോലും പട്ടികയും എല്ലാം കുറ്റിച്ചൂല്‍ കൊണ്ട് തൂത്ത്, വൃത്തിയാക്കണം. എന്നിട്ട് ചിതലുള്ളതും, ഉണ്ടാവാന്‍ സാധ്യത ഉള്ള എല്ലാ ഭാഗത്തും ചിതല്‍പൊടി ഇടണം. ഈ സമയം കൊണ്ട് വീടിന്റെ അകവും പുറവും ഉമ്മയും അടുത്തുള്ള വീട്ടിലെ സ്ത്രീകളും എല്ലാരും കൂടി അടിച്ചു വൃത്തിയാക്കി വെച്ചിട്ടുണ്ടാവും.
പിന്നെ ഓലയും കൊണ്ട് വണ്ടി വരുന്നതും കാതിരിപ്പാണു. കുറച്ചു ദൂരെ നിന്നാണ് മേയാനുള്ള ഓല കൊണ്ട് വരിക. ലോറി വരുന്നതും കാത്ത് ഞങ്ങള്‍ റോഡിലിരിക്കും.
വെറുതെ ഇരിക്കുകയല്ല കേട്ടോ, കൊത്തന്‍ കല്ല് കളിക്കും , ഒറ്റക്കാലില്‍ തുള്ളി തൊട്ടു
കളിക്കും, കുട്ടിയും കോലും കളിക്കും അങ്ങിനെ തോന്നുന്ന എല്ലാ കളിയും.
ഞങ്ങളുടെ വീട് റോഡില്‍ നിന്നും ഇത്തിരി ഉയര്‍ന്ന പ്രദേശത്താണ്. താഴെ വരെ മാത്രമേ വാഹനം വരികയുള്ളൂ. അതിനാല്‍ തന്നെ ലോറിയില്‍ കൊണ്ടിറക്കുന്ന ഓല കുറേശെയായി തലയിലേറ്റിയും വലിച്ചും വീട് വരെ എത്തിക്കാന്‍ വേണ്ടിയുള്ള ഇരിപ്പാണു ഞങ്ങളുടേത്.
ലോറിയില്‍ കൊണ്ട് വന്ന ഓല മുഴുവന്‍ വീടിനടുത്ത് എത്തിക്കുംബോഴേക്കും നേരം ഇരുണ്ട് തുടങ്ങിയിട്ടുണ്ടാവും
.
അടുത്ത ജോലി "കെട്ടുകയര്‍" ഉണ്ടാക്കുകയാണ്. വൈകീട്ട് തന്നെ ആരെങ്കിലും മുതിര്‍ന്നവര്‍ തെങ്ങുകളില്‍ കയറി ഉണങ്ങിയ "കൊതുംബ് " വെട്ടി വെച്ചിട്ടുണ്ടാകും. അത് ചെറിയ കെട്ടുകളാക്കി അടുത്തുള്ള തോട്ടിലൊ പുഴയിലൊ വെള്ളത്തില്‍ താഴ്ത്തി വെക്കണം. പൊതിരാന്‍ വേണ്ടി ആണിത്. വെള്ളത്തില്‍ താഴ്ത്തി വെച്ച് പൊങ്ങി പോവാതിരിക്കാന്‍ ഭാരമുള്ള കല്ലും പെറുക്കി വെച്ച്, തിരിച്ചു വീട്ടിലേക്ക്.
ഇനിയാണ് എന്‍റെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ തുടങ്ങുന്നത്. വീട്ടില്‍ അമ്മാവന്‍മാരും അടുത്ത വീടുകളിലെ ആളുകളും കുട്ടികളും എല്ലാവരും ഉണ്ടാവും.
രാത്രി വീടിനുള്ളില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍, മേല്‍കൂരയുടെ 'അസ്ഥികൂടം' (കഴുക്കോലും, പട്ടികയും) കാണാം. പിന്നെ ആകാശവും നക്ഷത്രങ്ങളെയും നോക്കി കിടക്കാം. എന്തു രസമാണെണോ. രാത്രി ഒരു രണ്ട് മണി ആവും വരെ ഉറങ്ങാതെ എല്ലാരോടും വര്‍ത്തമാനം പറഞ്ഞു, നക്ഷത്രങ്ങളെ എണ്ണി കളിച്ചും ഒക്കെ സമയം പോക്കും. അപ്പോഴേക്കും മറ്റുള്ളവര്‍ക്ക് ഉറക്കം വന്നിട്ടുണ്ടാവും.
പാതിരാത്രി ആയാല്‍ വെള്ളത്തില്‍ താഴ്ത്തി വെച്ച കൊതുംബ് എല്ലാ ഭാഗവും ഒരു പോലെ പൊതിരാന്‍ തിരിച്ചു കിടത്തണം. മിക്കവാറും ആ ജോലി ഞാന്‍ ഏറ്റെടുക്കും. ഞാനാ പണി കഴിഞ്ഞു തിരിച്ചു വരുംബോഴേക്കും എല്ലാരും ഉറങ്ങിയിട്ടുണ്ടാവും.
എന്നാലും ഉപ്പയും ഉമ്മയും ഉറങ്ങാതെ എന്തെങ്കിലുമൊക്കെ അടിച്ചു വാരാനും, എടുത്തു വെക്കാനുമൊക്കെ ആയി ഇരിക്കിന്നുണ്ടാവും.
ആരുമറിയാതെ ഞാന്‍ നേരെ പോയി കൂട്ടി വെച്ച പനയോലകള്‍ക്ക് ഉള്ളിലേക്ക് ഊഴ്ന്നിറങ്ങും. പനയോല മെത്തയില്‍ പനയോല പുതപ്പും പുതച്ചു സുഖമായി കിടന്നുറങ്ങും. ഇളം ചൂടുള്ള കാലാവസ്ഥയാവും ഈ ഓലകള്‍ക്കിടയില്‍. ഇന്നേ വരെ ആ ഒരു സുഖത്തോടെ എ സിയില്‍ പോലും എനിക്കുറങ്ങാന്‍ പറ്റിയിട്ടുണ്ടോ എന്ന് സംശയമാണ്.
പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക് കൊടുക്കുംബോഴേക്കും എല്ലാരും എഴുന്നേല്‍ക്കും. എന്റെ അടുത്ത ദിവസത്തെ ജോലി തുടങ്ങുകയായി (വീട്ടിലെ മൂത്ത കുട്ടിയായതിനാലുള്ള ഓരോരോ പ്രയാസങ്ങളെ.....)
ഞങ്ങളുടെ പുര കെട്ടുകാരന്‍ "മൂത്തോറന്‍",
പുലര്‍ച്ചെ തന്നെ കക്ഷിയുടെ വീട്ടിലെത്തി കയ്യോടെ കൂട്ടി കൊണ്ട് വന്നില്ലെങ്കില്‍ ഒരു കുഴപ്പം ഉണ്ട്. ഒന്നല്ല പല കുഴപ്പങ്ങളുണ്ട്.
ഉണര്‍ന്നയുടന്‍ ഇത്തിരി "നാടന്‍" അകത്താക്കുന്ന ഒരു ശീലമുണ്ട് പുള്ളിക്കാരന്. ആരുമില്ലെങ്കില്‍ അത് 'ഇത്തിരി' എന്നത് 'ഒത്തിരി' എന്നാവും. പിന്നെ കക്ഷിയെ നയാ പൈസക്ക് പറ്റില്ല. ഉടുത്തിരിക്കുന്ന മുണ്ടൊക്കെ വലിച്ചു വാരി തലയില്‍ കെട്ടി പിന്നെ പാട്ടും തെറി വിളിയുമൊക്കെ ആയി ആ ദിവസം നാശമാക്കും.
അതിനായി ഈ 'കലാപരിപാടി' തുടങ്ങുന്നതിന് മുമ്പു 'പച്ചയോടെ' ആളെ പിടിച്ചു കൊണ്ട് വരിക എന്നതാണ് എന്റെ ഡ്യൂട്ടി.
മൂത്തോറന്റെ ഒഴിവ് നോക്കിയിട്ടാണ് പുര കെട്ടു തീരുമാനിക്കുക തന്നെ. പണി ഉണ്ടെങ്കില്‍ രാവിലെ മുതല്‍ ഉച്ച വരെ ആളെ 'പച്ച'യോടെ കാണാം. അതിനാല്‍ തന്നെ പുര കെട്ടാനുള്ളവര്‍ ഈ സമയത്ത് വന്നു ഉറപ്പിച്ചിട്ടു പോകും.
മൂത്തോറന്റെ ചെറിയ കുടിലിന് മുമ്പിലെത്തിയാല്‍ അവിടെ വെളിച്ചമൊന്നുമുണ്ടാവില്ല.
"മൂത്തോറാ" .......
പ്രായത്തിന് മൂത്തവരും ചെറിയവരും എല്ലാം കക്ഷിയെ പേര് ചൊല്ലിയാണ് വിളിക്കുക
എന്റെ വിളി കേട്ടായിരിക്കും അവരും ഉണരുന്നത്.
"ഏയ് എണീക്കീ.."
മൂത്തോറന്റെ കെട്ട്യോള്‍ കുലുക്കി വിളിച്ചുണര്‍ത്തുന്ന ശബ്ദം പുറത്തേക്ക് കേള്‍ക്കാം.
വാരി ചുറ്റിയ കൈലിയും, ഉറക്കച്ചവടുമായി മുറ്റത്തെക്കിറങ്ങി വരും മൂത്തോറന്.
"ആരാത്, സൂപ്പി മാപ്ലയോ? (എന്നെ അങ്ങിനെയാ വിളിക്കുക)
ഒരു രണ്ട് മിനിറ്റ് നില്‍ക്ക്, ഇപ്പോള്‍ വരാം"
"മാണ്ടട്ടോ മെന്‍സാ.... ഇനിയും മോന്താന്‍ പോണ്‍ടാ. ഓന്‍ ങളെ കാത്ത് നില്‍കാ. വേഗം മുഖം കഴുകി കൂടെ ചെല്ലീന്ന്"
ഇതാണ് ഏറ്റവും പരീക്ഷണം പിടിച്ച സമയം.
മൂത്തോറനു ഒരു ഗ്ലാസ്സ് "മറ്റവന്‍" വേണം. അതിന് ശേഷം മതി പല്ല് തേപ്പു പോലും.
പുരപ്പുറത്തു കയറാനുള്ളതല്ലേ. അവിടുന്നു വല്ലതും സംഭവിച്ചാല്‍.!
പക്ഷേ പുരപ്പുറത്ത് കയറി ഇരിപ്പുറക്കണമെങ്കില്‍ രണ്ട് ഗ്ലാസ്സ് മറ്റവനങ്ങു ചെല്ലണം എന്നാണ് മൂത്തോറന്റെ ഭാഷ്യം. ഇല്ലെങ്കില്‍ ആകെ വിറയല്‍ വരുമത്രേ. വെറുതെ പറയുകയാ.
ഉച്ച ഭക്ഷണത്തിന് മുമ്പു നല്ല സോയമ്പന്‍ പനങ്കള്ള് എത്തിച്ചു തരാം എന്നൊക്കെ പറഞ്ഞു നയത്തില്‍ ആളെ കൂട്ടി കൊണ്ട് പോകും.
വീട്ടിലേക്ക് അര മണിക്കൂര്‍ നടക്കാനുണ്ട്. ചൂട്ടും കത്തിച്ചു, കഥയും പറഞ്ഞു ഞങ്ങളിരുവരും നടക്കും. വീടെത്തുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടായിരിക്കും
വീട്ടിലെത്തിയാല്‍ ആദ്യം മൂത്തോറന് നല്ല കടുപ്പത്തിലൊരു ചായ വേണം. മൂത്തോറന്റെ ശീലങ്ങള്‍ നാട്ടിലൊരോരുത്തര്‍ക്കും അറിയാം. കാരണം മിക്ക വീടുകളുടെയും പുര മേയുന്നത് മൂത്തോറന്‍ തന്നെയാണല്ലോ.
ഞങ്ങളെത്തുമ്പോഴേക്കും ഉപ്പ വെള്ളത്തില്‍ കുതിര്‍ത്തു വെച്ച കൊതുംബ് എടുത്തു കൊണ്ട് വന്നിട്ടുണ്ടാവും.
പലകയിലൊ, കവുങ്ങിന്റെ കഷ്ണത്തിലോ വെള്ളാരം കല്ലിന്‍റെ പൊടി തട്ടി
മൂതോരന്‍ തന്റെ ചെറിയ കത്തി മൂര്‍ച്ചയാക്കും. ഈ പൊടി ഞങ്ങള്‍ നേരത്തെ കല്ലുകള്‍ തമ്മില്‍ കൂട്ടി ഉരസി തയാറാക്കി പൊതിഞ്ഞു വെച്ചിട്ടുണ്ടാവും.
പിന്നെ കൊതുമ്പു ചെറിയ "ആരുകളാക്കി" (കെട്ടു കയര്‍) മാറ്റും. ഈ ആരുകളാണ് ഓല മേയുമ്പോള്‍ വീടിന്റെ പട്ടികയില്‍ വെച്ച് കെട്ടുവാന്‍ ഉപയോഗിക്കുന്നത്.
അതിനായി ഒരു വലിയ സൂചിയും (മുഴക്കോല്‍) കയ്യില്‍ ഉണ്ടാവും. സൂചിയില്‍ ഇത് കോര്‍ത്ത് വീടിന്റെ മുകളില്‍ കയറി ഓരോ ഓലയും കൂട്ടി കെട്ടുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.
ചിലപ്പോഴൊക്കെ തോന്നും മൂത്തോറന്‍ ആയാല്‍ മതിയായിരുന്നെന്നു. കാരണം എന്നും ഇറച്ചി കറിയും മഞ്ഞ ചോറും തിന്നാം. പിന്നെ ഇഷ്ടം പോലെ പൈസ കിട്ടും.
പുര കെട്ടിന് ആരും കണക്ക് പറയില്ല. മൂത്തോറന്‍ ചോദിക്കുകയുമില്ല. എല്ലാരും നന്നായി കൊടുക്കും. ആരെങ്കിലും ചോദിച്ചാല്‍ "അതിപ്പോം മാപ്പിള എത്ര തരുന്നോ അത് മതി"
കിട്ടുന്ന പൈസെ എത്ര എന്ന് നോക്കാറുമില്ല. നേരെ വാങ്ങി മടിക്കുത്തില്‍ ചുരുട്ടി വെക്കും.
കട്ടന്‍ ചായയും കുടിച്ചു, കെട്ടാനുള്ള കൊതുമ്പു ഈര്‍ന്ന് ഓരോ ചെറിയ കെട്ടുകളാക്കി മാറ്റും
അതുമായി ആദ്യം വീടിന്റെ ഇറ (താഴ് ഭാഗം) തെങ്ങോല കൊണ്ട് മേഞ്ഞു തുടങ്ങും. സ്റ്റൂളില്‍ കയറി നിന്ന് കൊണ്ടാണിത്. മിക്കവാറും ഓരോ ഓല മേയുമ്പോഴും സ്റ്റൂളിന്‍റെ സ്ഥാനം മാറ്റണം, അതാവും എന്റെ ജോലി. അല്ലെങ്കില്‍ ഓല ഓരോ ഭാഗത്ത് അടുക്കി വെച്ചിട്ടുണ്ടാവും അത് തീരുന്നതിനനുസരിച്ച് എത്തിച്ചു കൊടുക്കുക. വീട് ചുറ്റും മൂന്ന് നാലു വരി തെങ്ങോല മേഞ്ഞു കഴിയുമ്പോഴേക്കും പത്ത് മണി ആയിട്ടുണ്ടാവും. തല്‍ക്കാലം പുര കെട്ടിന്‍റെ ആദ്യ 'സെമസ്റ്റര്‍' കഴിഞ്ഞു. ഇനി ചായയുടെ സമയം.
ഉമ്മയും പരിവാരങ്ങളും കപ്പയും മത്തിക്കറിയും തയാറാക്കി വെച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ പുട്ടും
കടലക്കറിയും. എല്ലാവരും കൂടെ അത് കഴിച്ചു കുറച്ചു വിശ്രമിക്കും. ഉപ്പയും മൂത്തോറനും ഓരോ ബീഡി വലിക്കാന്‍ ഉള്ള സമയം ഉണ്ട്.
ആ സമയത്തിനുള്ളില്‍ തയാറാക്കി വെച്ച കെട്ടുകയറില്‍ വെള്ളം ഒഴിച്ച് അതിനെ ഉണങ്ങാതെ നോക്കണം, ഉണങ്ങിയാല്‍ കെട്ടുമ്പോള്‍ പൊട്ടി പോവും. കെട്ടി കഴിഞ്ഞാല്‍ പിന്നെ ഉണങ്ങുന്നത് കൊണ്ട് കുഴപ്പമില്ല, ഉറപ്പ് കൂടുകയെ ഉള്ളൂ. തലേന്ന് എടുത്തു വെച്ച പഴയ ഓലകളില്‍ നല്ലതും, പുതിയ ഓലയും കൂടെ മിക്സ് ആക്കി വീടിന്റെ ഓരോ ഭാഗത്തായി കൊണ്ടിടണം. മേയാന്‍ എടുത്തു കൊടുക്കാന്‍ എളുപ്പത്തിന് വേണ്ടിയാണിത്.
ബീഡി വലി കഴിഞ്ഞാല്‍ മൂത്തോറന്‍ നേരെ പുരപ്പുറത്തേക്ക് കയറുകയായി.
എടുത്തു കൊടുക്കുന്ന ഓലകള്‍ നന്നായി അടുക്കി വെച്ച് കെട്ടുന്നത് പലപ്പോഴും കൌതുകത്തോടെ നോക്കി നില്ക്കും. ആദ്യമാദ്യം മൂത്തോറന്റെ കയ്യിലേക്ക് ഓല എടുത്തു കൊടുക്കും. മേയുന്നതിനനുസരിച്ച് വീടിന്റെ മുകള്‍ ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കും.. കയ്യെത്താതാവുമ്പോള്‍ ഓല എറിഞ്ഞു കൊടുക്കും. ഇതിനിടയില്‍ മൂത്തോറന് കഞ്ഞി വെള്ളം, പച്ച വെള്ളം ഇങ്ങനെ വേണ്ടതൊക്കെ വീടിനുള്ളിലൂടെ പുരപ്പുറത്തേക്ക് എത്തിച്ചു കൊടുക്കേണ്ട ചുമതല എനിക്കാണു.
ഏകദേശം മൂന്ന് മണിയോട് കൂടെ എല്ലാം മേഞ്ഞു കഴിയും. അത് വരെ ഞങ്ങളെല്ലാരും വിശപ്പ് സഹിച്ച്, മൂത്തോറന്‍ പുരപ്പുറത്ത് നിന്ന് താഴെ ഇറങ്ങും വരെ കാത്ത് നില്ക്കും.
വീട് മുഴുവന്‍ മേയാതെ മൂത്തോറന്‍ ഉച്ച ഭക്ഷണത്തിനിറങ്ങില്ല.
അതോടെ വെളിച്ചം നിറഞ്ഞു നിന്നിരുന്ന വീടിനകത്ത് ഇരുട്ടാവും. എന്നാലും പച്ച പുതച്ചു നില്‍ക്കുന്ന വീട് പുറത്ത് നിന്ന് നോക്കി ആസ്വദിക്കും.
ഇനി ഭക്ഷണത്തിന്റെ സമയമാണ്. അതിനിടയില്‍ ഞാന്‍ മുങ്ങും.
കാരണം മൂത്തോറന് ഞാന്‍ രാവിലെ കൊടുത്ത വാക്കുണ്ടല്ലോ.
മൂത്തോറന്‍ പലരോടും എന്നെ അന്വേഷിച്ച് തുടങ്ങും.
"സുല്‍പ്പി മാപ്ല ഏട്യെ പോയി"
"എന്താ മൂത്തോറാ, അവനവിടെങ്ങാനും ഉണ്ടാവും" ഉപ്പ.
"ഒന്നൂല്യ ഇബ്ടെ ഏടെയും കണ്ടില്ല ന്നിട്ടു ചോയ്ച്ചതാ"
ഉപ്പയോട് അവന് പറയാന്‍ പേടിയാണ്.
ഒടുവില്‍ എന്നെ കാണാതെ ഗത്യന്തരമില്ലാതെ മൂത്തോറന്‍ ചോറു തിന്നാനിരിക്കും.
"ഉം നിന്നെ ഓന്‍ രാവിലെ കള്ള് വാങ്ങി തരാം എന്ന് പറഞ്ഞു പറ്റിച്ചിട്ടുണ്ടാവും അല്ലേ"
അവന്‍റെ തിരിഞ്ഞും മറിഞ്ഞുമ് ഉള്ള കളി കണ്ടു ഉപ്പ ചോദിക്കും.
(ഈ വിദ്യ പറഞ്ഞു അവനെ കൂട്ടികൊണ്ട് വരാന്‍ പറഞ്ഞു തന്നത് ഉപ്പ തന്നെ ആണല്ലോ)
"അയ്യേ.. നീ അല്ലാതെ ചെറിയ കുട്ടികള്‍ പറയുന്നത് വിശ്വസിക്ക്വോ?"
എല്ലാവരും കൂടെ പൊട്ടിച്ചിരിക്കും.
"അല്ലാ, നിച്ചു അറിയാ, ഓന്‍ ബേറുതെ പര്‍ഞ്ഞതാന്നു".
ഒടുവില്‍ മൂത്തോറനും കൂടെ ചിരിക്കും.
"സുല്‍ഫീ.., ഇനി ഇങ്ങ് പോര്" ഉപ്പ.
അതോടെ ഒളിച്ചു നിന്നിരുന്ന ഞാന്‍ കാര്‍മേഘം മാറിയ മാനം പോലെ സന്തോഷത്തോടെ ഭക്ഷണത്തിനായി വന്നിരിക്കും. വീടിന്റെ കോലായില്‍ ആണുങ്ങളെല്ലാരും ഇരിക്കും.
മൂത്തോറന്‍ ആദിവാസി ആയിരുന്നു. പൊതുവേ അവര്‍ക്ക് വേറെ പാത്രത്തിലും അവരെ വേറെ ഒരു ഭാഗത്ത് ഇരുത്തി ഒക്കെയാണ് അന്ന് എല്ലാവരും ഭക്ഷണം കൊടുക്കുക.
എന്നാലും ഞങ്ങളെ വീട്ടില്‍ ഞങ്ങളോടൊപ്പമിരുന്നാണ് മൂത്തോറന്‍ ചോറു തിന്നിരുന്നത്.
ഒരു പക്ഷേ ചിലപ്പോള്‍ അതെന്‍റെ വീട്ടില്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു.
അതെപ്പോഴും എല്ലാരോടും അവന്‍ പറയാറുമുണ്ടായിരുന്നു.
"ഉസ്മാന്‍ മാപ്പിളന്‍റെ (എന്‍റെ ഉപ്പ) പൊരേല്‍ എനിക്ക് ഓരെ കൂടാ ചോറു തരിക"
മറ്റുള്ള വീടുകളില്‍ പോയാല്‍ അവനോട് മാറി ഇരിക്കാന്‍ പറയുന്നതിന് മുമ്പു അവന്‍ പറയും "എനിക്കുള്ളത് മാറ്റി വെച്ചെക്കൂ. ഞാനാ മൂലയിലിരുന്ന് തിന്നോളാം"
പക്ഷേ എന്റെ ഉപ്പ എപ്പോഴും പറയും.
"ഞാന്‍ രാവും പകലും കാടും മലകളും താണ്ടി പണിയെടുക്കുന്നത് ഈ ആദിവാസികളോടൊപ്പമാണ്. അവരുടെ കൂടെയാണ് ഊണും ഉറക്കവുമെല്ലാം, പിന്നെ മൂത്തോറനെ കൂടെ ഇരുത്തിയാല്‍ എന്താ?"
(ഉപ്പയുടെ ജോലി എന്തെന്ന് എന്റെ ആദരാഞ്ജലികള്‍ എന്ന പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്)
ഞങ്ങള്‍ക്കെല്ലാവര്‍ക്കും അന്ന് മഞ്ഞ ചോറും ഇറച്ചിക്കറിയും ഇഷ്ടം പോലെ ഉമ്മ വിളമ്പും. വയറു നിറയെ കഴിക്കും.
ഉമ്മ പറയും, "തിന്നോ, ഇഷ്ടം പോലെയുണ്ട്, ഇന്ന് കുറെ പണി എടുത്തതല്ലേ"
ഇത് കേള്‍കുമ്പോള്‍ മനസില്‍ "പടച്ചോനെ, എന്നും പുരകെട്ടു ഉണ്ടാവാണെ" എന്ന് പ്രാര്‍ഥിക്കും.
ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ എല്ലാരും ഇത്തിരി കിടക്കാന്‍ പോകും. ഒരു അര മണിക്കൂര്‍. ഓല വിരിച്ച് കിടക്കും. (ആ ദിവസം മിക്കവാറും എല്ലാ ആവശ്യങ്ങള്‍ക്കും ഓലയാണ് ഉപയോഗിക്കുക)
ഇനി അടുത്തത് "ഇറ അരിയുക" എന്ന പരിപാടി ആണ്. വീടിന്റെ ഇറയത്ത് തൂങ്ങി കിടക്കുന്ന ഓലകള്‍ ഒരേ ലെവലില്‍ അരിഞ്ഞു വൃത്തിയാക്കും..
ശേഷം ഓലയുടെ മുകളിലും അടിയിലും "വരിച്ചില്‍ കോലു"ണ്ടാക്കി അവ തമ്മില്‍ കൂട്ടി കെട്ടും. അമ്മാവന്‍മാര്‍ അപ്പോഴേക്കും അടുത്തുള്ള തെങ്ങിന്‍മേല്‍ കയറി കുറച്ചു പച്ച ഓല വെട്ടി കൊണ്ട് വരും. അത് വീടിന്റെ മുകള്‍ ഭാഗം മുതല്‍ താഴെ വരെ വിരിച്ച് മുകളറ്റം കൂട്ടി കെട്ടും. കാറ്റടിക്കുമ്പോള്‍ മേഞ്ഞ ഓല പറന്ന് പോവാതിരിക്കാന്‍ ഭാരമായി വെക്കുന്നതാണ്.
ഇതോടെ മൂത്തോറന്റെ ജോലി കഴിഞ്ഞു. കൂലിയും വാങ്ങി ആള്‍ വേഗം സ്ഥലം വീടും.
'എവിടെക്കാ തിരക്കിട്ട്?' എന്ന് ചോദിച്ചാല്‍ 'അരി സാമാനം വാങ്ങാന്‍ റേഷന്‍ കടേല്‍ പോണം', എന്നും പറഞ്ഞു ഓടും. നേരെ കള്ള് കുടിക്കാനാണ് പോകുന്നത് എന്ന് എല്ലാര്‍ക്കും അറിയാം.
വെയില്‍ ഒന്ന് താഴുന്ന വരെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും പിന്നെ വിശ്രമമാണ്.
മുറ്റം അടിച്ചു വൃത്തിയാക്കണം, ബാക്കി വന്ന ഓലകള്‍ അടുക്കി പെറുക്കി വെക്കണം (ഈ ഓലകള്‍ ആണ് കക്കൂസും വിറക് പുരയും മേയാന്‍ ഉപയോഗിക്കുക)
ഒടുവില്‍ തലേന്ന് പുറത്തെടുത്ത് വെച്ച വീട്ടു സാധനങ്ങള്‍ മൊത്തം എടുത്തു ഉള്ളില്‍ വെക്കണം.
എല്ലാം കഴിഞ്ഞു സമാധാനത്തോടെ കിടന്നുറങ്ങാം എന്ന് കരുതുന്നോ. ഇല്ല.
ഇനി രാത്രിയില്‍ പ്രത്യേക 'പ്രകടനം' ഉണ്ട്.
ആദ്യത്തെ കുറച്ചു ദിവസം "ഓലെരുമ" എന്ന ഓമനപ്പേരില്‍ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്ന, കുഞ്ഞു പ്രാണി വീട് നിറയെ ഉണ്ടാവും. പുതിയ ഓല ആയതിനാല്‍ വന്നു കൂടുന്നതാണ്.
ഇത് പോവാനായി ഞങ്ങള്‍ കുട്ടികള്‍ എല്ലാരും കൂടെ രാത്രി ചിരട്ടയും മുട്ടി ചൂട്ടുമായി വീടിന്‍ ചുറ്റും ഏഴ് വട്ടം "ഒലെരുമയും മക്കളും പോ പോ. " എന്ന മുദ്രാവാക്യവുമായി ചുറ്റും.
(ആരുടെ വിശ്വാസമായിരുന്നോ, അതോ വെറുതെ ഞങ്ങളെ കളിപ്പിക്കാന്‍ കാരണവന്‍മാര്‍ ചെയ്യിച്ചതാണോ എന്നോ, എന്തിനായിരുന്നെന്നു ഇപ്പോഴും എനിക്കറിയില്ല. വലുതായപ്പോള്‍ ഒരിക്കല്‍ ഞാനത് ഉമ്മയോട് ചോദിച്ചു, നീ ഇപ്പോഴും അതൊക്കെ ഓര്‍ക്കുന്നുണ്ടോ എന്ന് ചോദിച്ചു ഒന്ന് ചിരിച്ചു അത്ര മാത്രം)
ഒന്ന് രണ്ട് ദിവസം കൊണ്ട് ഓലയുടെ പുതു മണം പോവുന്നതോടെ പ്രാണികള്‍ താനെ പോകും. ചുമര് നിറയെ പറ്റിപ്പിടിച്ച് പറക്കുന്ന ഈ പ്രാണി കാരണം, സ്വസ്ഥതയോടെ ഭക്ഷണം കഴിക്കാനോ ഒന്നിനും പറ്റില്ല. ചിലപ്പോള്‍ ഭക്ഷണത്തിലേക്ക് വന്നു വീഴും. എന്നാല്‍ ഞങ്ങളുടെ ഈ "പ്രകടനം" പേടിച്ചാണ് അത് വീട് വിട്ടു പോവുന്നതെന്നാണ് അന്ന് ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
അതോടെ സംഭവ ബഹുലമായ രണ്ട് ദിവസം കഴിയും. ഞങ്ങള്‍ പതിവ് പോലെ രണ്ട് ദിവസം ആഘോഷിച്ചത്തിന്റെ സന്തോഷത്തില്‍, പിറ്റേന്നു സ്കൂളില്‍ പോകണമല്ലോ എന്ന സങ്കടത്തോടെ ഉറങ്ങാന്‍ കിടക്കും.
എങ്കിലും പുരകെട്ട് അടുക്കുന്തോറും ആ ദിവസത്തിനായുള്ള കാത്തിരിപ്പ് വല്ലാത്തൊരു അനുഭവമായിരുന്നു.